ബേപ്പൂർ മണ്ഡലത്തിൽ ഇത്തവണ റീൽസ് മാറി റിയാലിറ്റി വരുമെന്ന് യുഡിഎഫ് സ്ഥാനാർത്ഥി പി വി അൻവർ. മണ്ഡലത്തിലെ നിലവിലെ രാഷ്ട്രീയ സാഹചര്യങ്ങളെയും വികസന മുരടിപ്പിനെയും രൂക്ഷമായ ഭാഷയിലാണ് പി വി അൻവർ വിമർശിച്ചത്.
ബേപ്പൂരിലെ വോട്ടർമാർ മാറ്റം ആഗ്രഹിക്കുന്നുണ്ടെന്നും എല്ലാ രാഷ്ട്രീയ ഇസങ്ങളും ഈ തിരഞ്ഞെടുപ്പോടെ അവസാനിക്കുമെന്നും അൻവർ അവകാശപ്പെട്ടു. എൽഡിഎഫ് കേന്ദ്രങ്ങളിൽ പോലും മാറ്റത്തിന്റെ സ്വരമാണ് കേൾക്കുന്നതെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. മണ്ഡലത്തിൽ കുടിവെള്ള ക്ഷാമം രൂക്ഷമാണെന്നും ആഴ്ചയിൽ രണ്ട് ദിവസം മാത്രമാണ് വെള്ളം ലഭിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു. ഗവൺമെന്റ് കോളേജ്, മെച്ചപ്പെട്ട ചികിത്സാ സൗകര്യങ്ങൾ എന്നിവയുടെ അഭാവം മണ്ഡലത്തെ പിന്നോട്ടാക്കുന്നു.
സംസ്ഥാനത്ത് യുഡിഎഫ് വൻ ഭൂരിപക്ഷത്തോടെ അധികാരത്തിൽ വരുമെന്നും ബേപ്പൂരിൽ അത് പ്രതിഫലിക്കുമെന്നും അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു. ശക്തമായ മത്സരത്തിനൊപ്പം അപരന്മാരുടെ ശല്യവും ബേപ്പൂരിൽ ഇരുമുന്നണികളെയും അലട്ടുന്നുണ്ട്. പി വി അൻവറിന് വെല്ലുവിളിയായി അൻവർ കട്ടയാട്ട് പറമ്പിൽ, അൻവർ കമ്പിട്ടവളപ്പിൽ തുടങ്ങി നാല് അപരന്മാരാണ് രംഗത്തുള്ളത്. എൽഡിഎഫ് സ്ഥാനാർത്ഥി പി എ മുഹമ്മദ് റിയാസിനും മണ്ഡലത്തിൽ അപരന്മാരുണ്ട് എന്നത് ശ്രദ്ധേയമാണ്.
