മഹാമാരിയുടെ രണ്ടാം തരംഗം രൂക്ഷമായി നിരവധി പേർ രോഗികളാകുന്ന സാഹചര്യത്തിൽ കോവിഡ് ചികിത്സക്കെത്തുന്നവരിൽനിന്ന് അമിത് തുക ഈടാക്കരുതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ സ്വകാര്യ ആശുപത്രികൾക്ക് നിർദേശം നൽകി. ആശുപത്രിയിലെ 25 ശതമാനം കിടക്കകൾ കോവിഡ് ചികിത്സക്ക് മാറ്റിവെക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
കോവിഡ് വ്യാപനം പ്രതിരോധിക്കാൻ സ്വകാര്യ ആശുപത്രികളുടെ സഹകരണം തേടിയ മുഖ്യമന്ത്രി, കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതിയുമായി കൂടുതൽ ആശുപത്രികൾ സഹകരിക്കണമെന്നും ആവശ്യപ്പെട്ടു.
ശനിയാഴ്ച രാവിലെ 11ഓടെയാണ് സംസ്ഥാനത്തെ സ്വകാര്യ ആശുപത്രി മാനേജ്മെൻറുകളുമായി മുഖ്യമന്ത്രി കൂടിക്കാഴ്ച നടത്തിയത്. എല്ലാ ആശുപത്രിയിലും ഒരേ നിരക്ക് ഈടാക്കാൻ കഴിയില്ലെന്നാണ് മാനേജ്മെൻറുകൾ പറയുന്നത്.
