രണ്ട് ദിവസത്തിനിടെയുണ്ടായ കനത്ത മഴയിലും മണ്ണിടിച്ചിലിലുമായി മഹാരാഷ്ട്രയിൽ നൂറിലേറെ പേർ മരിച്ചു. ഇതിനോടകം 136 പേർ മരിച്ചതായാണ് റിപ്പോർട്ടുകൾ. ആറ് ജില്ലകളിൽ ഇന്ന് റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. സംസ്ഥാനത്തെ കോലാപ്പൂർ, റായ്ഗഡ്, രത്നഗിരി, പൽഘർ, താനെ, നാഗ്പൂർ എന്നിവിടങ്ങളിൽ വെള്ളപ്പൊക്ക സാഹചര്യം ഇപ്പോഴും നിലനിൽക്കുന്നുണ്ട്. മുംബൈയിൽ അതിതീവ്ര മഴ പെയ്യുമെന്നാണ് പ്രവചനം. വിവിധ ഭാഗങ്ങളിൽ ശക്തമായ മഴ പെയ്യാനുള്ള സാധ്യത കണക്കിലെടുത്ത് ജാഗ്രത പാലിക്കാൻ കേന്ദ്ര കാലാവസ്ഥ വകുപ്പ് നിർദേശം നൽകി.

മുംബൈയിൽ നിന്ന് 70 കിലോമീറ്റർ അകലെയുള്ള റായ്ഗഡ് ജില്ലയിലുണ്ടായ മണ്ണിടിച്ചിലിൽ 36 പേർ മരിച്ചു. ഇവിടെ 32ഓളം വീടുകൾ തകർന്നെന്നും 52 പേരെ കാണാതിയിട്ടുണ്ട്. സൈന്യവും എൻഡിആർഎഫും ചേർന്നുള്ള രക്ഷാപ്രവർത്തനം സംസ്ഥാനത്തെ വിവിധയിടങ്ങളിൽ തുടരുകയാണ്.

മുംബൈയിലേക്കുള്ള മംഗളൂരു എക്സ്പ്രസ് ലോണ്ട-മീറജ് റൂട്ടിൽ മണ്ണിടിച്ചിലിൽ ട്രെയിൻ പാളം തെറ്റി. മംഗളൂരുവിൽ നിന്ന് മുംബൈയിലേക്ക് യാത്ര പുറപ്പെട്ട പാസഞ്ചർ തീവണ്ടിയുടെ മേലാണ് മണ്ണിടിഞ്ഞത്. ഇതേതുടർന്ന് ഇതുവഴിയുള്ള തീവണ്ടി ഗതാഗതവും തടസ്സപ്പെട്ടു. യാത്രക്കാർക്കാർക്കും പരിക്കില്ല.

മണ്ണിടിച്ചിലിൽ മരിച്ചവരുടെ കുടുംബങ്ങൾക്ക് മഹാരാഷ്ട്ര സർക്കാർ അഞ്ചു ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ചിട്ടുണ്ട്.

ട്രെയിൻ നമ്പർ 08048 വാസ്‌കോ ഡ ഗാമ-ഹൗറ എക്‌സ്പ്രസ് സ്പെഷ്യൽ, 07420 വാസ്‌കോഡ ഗാമ-തിരുപ്പതി എക്‌സ്പ്രസ് സ്പെഷ്യൽ, 07420/07022 വാസ്‌കോഡ ഗാമ-തിരുപ്പതി ഹൈദരാബാദ് എക്സ്പ്രസ് സ്പെഷല എന്നീ ട്രെയിനുകൾ മണ്ണിടിച്ചിലിനെത്തുടർന്ന് റദ്ദാക്കി. ഡൽഹിയിലെ ഹസ്രത്ത് നിസാമുദ്ദീനിൽ നിന്ന് ബുധനാഴ്ച പുറപ്പെട്ട 02780 ഹസ്രത്ത് നിസാമുദ്ദീൻ-വാസ്‌കോഡഗാമ എക്‌സ്പ്രസ് സ്പെഷൽ ട്രെയിൻ ലോണ്ടയ്ക്കും വാസ്‌കോ ഡഗാമയ്ക്കും ഇടയിൽ ഭാഗികമായി റദ്ദാക്കി.കൊങ്കൺ മേഖലയിലടക്കം മഴ ശക്തമായി തുടർന്നതിനാൽ കൊങ്കൺ തീവണ്ടിപ്പാത ഇന്നും അടച്ചു. തുടർച്ചയായി രണ്ടാം ദിവസമാണ് പാത അടച്ചിടുന്നത്.

Leave a Reply

Your email address will not be published. Required fields are marked *