തന്നെ കുറിച്ചുള്ള മുന്‍കാലങ്ങളിലെ വാര്‍ത്തകളും, ലേഖനങ്ങളും, വീഡിയോകളും ഇന്റര്‍നെറ്റില്‍ നിന്ന് നീക്കം ചെയ്യാന്‍ കേന്ദ്ര സര്‍ക്കാറിനും ഗൂഗിളിനും നിര്‍ദ്ദേശം നല്‍കണം എന്ന ആവശ്യവുമായി ഡെല്‍ഹി ഹൈക്കോടതിയെ സമീപിച്ച് പ്രശസ്ത റിയാലിറ്റി ഷോ താരം അശുതോഷ് കൗശിക്. റോഡീസ് 5.0, ബിഗ് ബോസ് (2008) എന്നീ ഷോകളിലെ വിജയിയായ കൗശിക് താന്‍ ചെയ്ത തെറ്റിന് ശിക്ഷ അനുഭവിച്ചുവെന്നും എന്നാല്‍ തന്നെ കുറിച്ചുള്ള പോസ്റ്റുകളും, വീഡിയോകളും മാനസികമായി ഇപ്പോഴും ബുദ്ധിമുട്ടുണ്ടാക്കുന്നുവെന്നും കോടതിയെ അറിയിച്ചു.

2009 ലെ മദ്യപിച്ച് വാഹനമോടിച്ചുവെന്ന കേസിനെ തുടര്‍ന്നും, 2013 ലെ മുംബൈയിലെ കഫേയില്‍ ഉണ്ടായ തര്‍ക്കത്തെ തുടര്‍ന്നും കൗശിക് നിരന്തരം വാര്‍ത്തകളില്‍ നിറഞ്ഞുനിന്നിരുന്നു. തന്റെ മുന്‍കാല ജീവിതത്തെ കുറിച്ചുള്ള വാര്‍ത്തകള്‍ വിസ്മയോല്‍പാദനത്തിന് ഉപയോഗിക്കുന്നു എന്നാണ് കൗശിക് പറയുന്നത്. ഇന്റര്‍നെറ്റില്‍ തന്നെ കുറിച്ച് പരാമാര്‍ശിക്കുന്ന ഭാഗങ്ങള്‍ ഒഴിവാക്കുന്നത് ‘മറക്കാനുള്ള അവകാശ’ത്തില്‍പ്പെടുമെന്നും ഇത് സ്വകാര്യത സംരക്ഷിക്കുന്നതിന്റെ ഭാഗമാണെന്നുമാണ് കൗശിക് പറയുന്നത്. വ്യായാഴ്ചയാണ് കൗശിക് ഡെല്‍ഹി ഹൈക്കോടതിയെ സമീപിച്ചത്.

കൗശികിന്റെ പരാതിയെ തുടര്‍ന്ന് ജസ്റ്റിസ് രേഖ പള്ളി കേന്ദ്ര വാര്‍ത്താ വിനിമയ മന്ത്രാലയം, ഗൂഗിള്‍, പ്രസ് കൗണ്‍സില്‍ ഓഫ് ഇന്ത്യ, ഇലക്ട്രോണിക് മീഡിയ മോണിറ്ററിംഗ് സെന്റര്‍ എന്നിവക്ക് നോട്ടീസയച്ചു. പ്രസ്തുത വിഷയത്തില്‍ മേല്‍പ്പറഞ്ഞ സ്ഥാപനങ്ങളോട് കോടതി പ്രതികരണം തേടിയിരിക്കുകയാണ്.

2009 ല്‍ മദ്യപിച്ച് വാഹനമോടിച്ചതിനെ തുടര്‍ന്ന് അദ്ദേഹത്തെ കസ്റ്റഡിയിയെലെടുത്തതിനെ കുറിച്ചുള്ള വാര്‍ത്തകള്‍ നീക്കം ചെയ്യണമെന്നാണ് പ്രധാനമായും അദ്ദേഹത്തിന്റെ ആവശ്യം.

2007 ലെ എംടിവി ഹീറോ ഹോണ്ട റോഡീസ് 5.0, 2008 ലെ ബിഗ് ബോസ് സീസണ്‍ 2 എന്നീ റിയിലിറ്റി ഷോകളിലെ വിജയിയായ അശുതോഷ് താന്‍ കോടതിയെ സമീപിക്കാനുണ്ടായ കാരണങ്ങള്‍ വിശദീകരിക്കുന്നതിങ്ങനെയാണ്, ”എന്നെ കുറിച്ചുള്ള ഉള്ളടക്കങ്ങള്‍ നീക്കം ചെയ്യണം എന്നാവശ്യപ്പെട്ട് ന്യൂസ് സൈറ്റുകളെയും ചാനലുകളെയും ഞാന്‍ സമീപിച്ചിരുന്നു… ചില ചാനലുകള്‍ അവ നീക്കം ചെയ്തിട്ടുണ്ട്. എന്നാല്‍ പലരും ഇപ്പോഴും അവ നീക്കം ചെയ്യാന്‍ കൂട്ടാക്കുന്നില്ല. നിയമപരമായി നീങ്ങുക എന്നത് മാത്രമാണ് എനിക്ക് മുന്നിലുള്ള വഴി,’ കൗശിക് ഇടൈംസിന് നല്‍കിയ അഭിമുഖത്തില്‍ പറയുന്നു.

‘എനിക്ക് മുന്‍പ് ഒരു അബദ്ധം പറ്റി. അതിനുള്ള വില ഞാന്‍ നല്‍കി. ചെയ്ത തെറ്റിനുള്ള ശിക്ഷയും ഞാന്‍ അനുഭവിച്ചു. എന്നാല്‍ വ്യക്തിപരമായി അതിപ്പോഴും എന്നെ ബാധിച്ചുകൊണ്ടിരിക്കുന്നു. വീഡിയോ കാണുന്ന ആളുകള്‍ ഞാനിപ്പോഴും അത്തരം പ്രവര്‍ത്തികള്‍ ചെയ്യുന്നുണ്ടെന്ന് തെറ്റിദ്ധരിക്കും. എന്റെ അമ്മക്ക് എന്നേക്കാള്‍ വിഷമമുണ്ട്. ഞാന്‍ കാരണം എന്റെ കുടുംബം വിഷമിക്കുന്നത് എനിക്ക് കാണാന്‍ കഴിയില്ല. അതുകൊണ്ടാണ് ഞാന്‍ കോടതിയെ സമീപിക്കാന്‍ തീരുമാനിച്ചത്,’ അശുതോഷ് കൂട്ടിച്ചേര്‍ത്തു.

Leave a Reply

Your email address will not be published. Required fields are marked *