ന്യൂഡല്‍ഹി: ബിഹാര്‍ വോട്ടര്‍പട്ടികയിലെ തീവ്രപരിശോധനയില്‍ പ്രതിഷേധിച്ച് പ്രതിപക്ഷ എംപിമാര്‍. തീവ്രപരിശോധന നടത്താനുള്ള തെരഞ്ഞെടുപ്പ് കമ്മീഷന്റെ തീരുമാനം പിന്‍വലിക്കണമെന്നാണ് പ്രതിപക്ഷത്തിന്റെ ആവശ്യം. പ്രതിഷേധം കടുത്തതോടെ രണ്ടുമണിവരെ ലോക്സഭാ സമ്മേളനം പിരിഞ്ഞു.

വിഷയം രാജ്യസഭയില്‍ ചര്‍ച്ച ചെയ്യണമെന്നാവശ്യപ്പെട്ട് ആംആദ്മി പാര്‍ട്ടി എംപി സഞ്ജയ് സിംഗ് നോട്ടീസ് നല്‍കി. ഉപരാഷ്ട്രപതിയുടെ രാജിയിലും പ്രതിപക്ഷം പാര്‍ലമെന്റില്‍ സംശയങ്ങള്‍ ഉന്നയിക്കുമെന്നാണ് കരുതുന്നത്. പാര്‍ലമെന്റ് കവാടത്തിലാണ് പ്രതിഷേധം ആദ്യം നടത്തിയിരുന്നത്. സോണിയാഗാന്ധിയുടെ നേതൃത്വത്തില്‍ പ്രതിപക്ഷ എംപിമാര്‍ നടത്തിയ പ്രതിഷേധം പിന്നീട് നടുത്തളത്തിലേക്ക് എത്തി.

പതിനൊന്നു മണിക്കാണ് ലോക്സഭ ആരംഭിച്ചത്. ജനാധിപത്യത്തെ അട്ടിമറിക്കാനുള്ള ശ്രമമാണ് ബിജെപി നടത്തുന്നതെന്ന ആരോപണമാണ് പ്രതിപക്ഷം ഉന്നയിക്കുന്നത്. വര്‍ഷകാല പാര്‍ലമെന്റ് സമ്മേളനമാണ് ഇപ്പോള്‍ നടക്കുന്നത്. ജൂലൈ 20ന് പാര്‍ലമെന്റ് സമ്മേളനം ആരംഭിച്ചപ്പോള്‍ മുതല്‍ പ്രതിഷേധവുമായി പ്രതിപക്ഷം രംഗത്തുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *