
ലൈംഗിക ചൂഷണങ്ങളുമായി ബന്ധപ്പെട്ട ആരോപണങ്ങളില്‍ രാജി സമ്മര്‍ദം വര്‍ധിക്കവെ പോരാട്ടം തുടരും എന്ന സൂചന നല്‍കി രാഹുല്‍ മാങ്കൂട്ടത്തില്‍. രാഹുല്‍ ഗാന്ധിയുടെ ചിത്രം വെച്ചുകൊണ്ട് ഫെയ്‌സ്ബുക്കില്‍ പോസ്റ്റുചെയത് ഒരു കുറിപ്പിലാണ് രാഹുല്‍ മാങ്കൂട്ടത്തില്‍ തന്റെ നിലപാട് പറയാതെ പറഞ്ഞിരിക്കുന്നത്. മാധ്യമങ്ങളെ കണ്ടതിന് തൊട്ടുപിന്നാലെയായിരുന്നു രാഹുല്‍ ഫെയ്‌സ്ബുക്കില്‍ പോസ്റ്റിട്ടത്. ഇതിനിടെ പ്രതിസന്ധി ഘട്ടത്തില്‍താന്‍ ഒരുപാട് പാര്‍ട്ടിയെ പ്രതിരോധിച്ചിട്ടുണ്ടെന്നും രാഹുല്‍ പത്രസമ്മേളനത്തില്‍ ഓര്‍മിപ്പിക്കുകയുണ്ടായി.
സംഘടിതമായി ആക്രമിച്ചിട്ടും കുറ്റപ്പെടുത്തിയിട്ടും സ്തുതിപാടകര്‍ വിമര്‍ശകരായിട്ടും പരിഭവങ്ങള്‍ ഇല്ലാതെ രാഹുല്‍ ഗാന്ധി പോരാടുന്നു എന്നാണ് രാഹുല്‍ മാങ്കൂട്ടത്തില്‍ തന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ കുറിച്ചിരിക്കുന്നത്. അദ്ദേഹത്തിന് പ്രസ്ഥാനമാണ് വലുതെന്നും പദവികള്‍ക്കപ്പുറം അയാള്‍ കോണ്‍ഗ്രസുകാരനാണെന്നും പോസ്റ്റില്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ പറയുന്നു.
പോസ്റ്റില്‍ രാഹുല്‍ ഗാന്ധിയുടെ ചിത്രമാണെങ്കിലും പോസ്റ്റില്‍ കുറിച്ചിരിക്കുന്ന വാക്കുകള്‍ രാഹുല്‍ മാങ്കൂട്ടത്തിലിന്റെ നിലവിലെ സ്ഥിതിയാണ് വ്യക്തമാക്കുന്നത് എന്നാണ് അതിന് താഴെ വരുന്ന പ്രതികരണങ്ങളിൽ പറയുന്നത്. പാര്‍ട്ടിയിടെ മുതിര്‍ന്ന നേതാക്കളെല്ലാം രാഹുലിന്റെ രാജി ആവശ്യപ്പെടുന്ന സാഹചര്യത്തിലാണ് ഈ പോസ്റ്റ് വരുന്നത് എന്നതും ശ്രദ്ധേയമാണ്.
നേരത്തെ മാധ്യമങ്ങളോട് സംസാരിക്കവെ പാര്‍ട്ടിയെ പ്രതിരോധിച്ചത് കൊണ്ടാണ് തനിക്കുനേരെ ഇത്രയധികം ആക്രമണങ്ങളെന്നും രാഹുല്‍ പറയുകയുണ്ടായി. ‘ഞാന്‍ കുറ്റം ചെയ്തോ ഇല്ലയോ എന്നതിനപ്പുറം എല്ലാ പ്രതിസന്ധിയിലും പാര്‍ട്ടിക്കുവേണ്ടി ന്യായീകരിക്കാനും പ്രതിരോധിക്കാനും സാമൂഹികമാധ്യമങ്ങളിലും മാധ്യമങ്ങളിലും സമരങ്ങളിലും പ്രവര്‍ത്തിച്ച ആളെന്ന നിലയിലാണ് എനിക്കുനേരെ ഈ ആക്രമണം ഉണ്ടാകുന്നത്. പക്ഷേ ഞാന്‍ കാരണം പാര്‍ട്ടിപ്രവര്‍ത്തകര്‍ക്ക് തലകുനിക്കേണ്ടി വരുന്ന സാഹചര്യം ഉണ്ടാകുന്നത് ഉള്‍ക്കൊള്ളാനാകില്ല.’ എന്നാണ് രാഹുല്‍ പറഞ്ഞത്.
രാഹുലിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം;
പരിഹസിച്ചു,
കുറ്റപ്പെടുത്തി,
സംഘടിതമായി അയാളെ ആക്രമിച്ചു,
വീഴ്ത്താന്‍ ശ്രമിച്ചു,
സ്തുതിപാടിയവര്‍ വിമര്‍ശകരായി,
കുത്തിയിട്ടും പരിഭവങ്ങള്‍ ഇല്ലാതെ അയാള്‍ പോരാടുന്നു
കാരണം അയാള്‍ക്ക് ഈ പ്രസ്ഥാനമാണ് വലുത്….
പദവികള്‍ക്കപ്പുറം അയാള്‍ കോണ്‍ഗ്രസുകാരനാണ്…
രാഹുല്‍ ഗാന്ധി…
