ദൽഹി കോടതിക്കുള്ളില്‍ ഗുണ്ടാ സംഘങ്ങള്‍ തമ്മിലുള്ള വെടിവെപ്പില്‍ 4 പേര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്. ദല്‍ഹിയിലെ രോഹിണി കോടതിയിലാണ് വെടിവെപ്പ് നടന്നത്. ഗുണ്ടാത്തലവന്‍ ജിതേന്ദര്‍ ഗോഗി അടക്കമുള്ളവരാണ് കൊല്ലപ്പെട്ടത്. അഭിഭാഷകരുടെ വേഷത്തിലാണ് അക്രമികള്‍ കോടതിക്കുള്ളില്‍ പ്രവേശിച്ചത്.
കുപ്രസിദ്ധ ഗുണ്ടാത്തലവനായ ഗോഗിയെ കോടതിയില്‍ ഹാജരാക്കുന്നതിനിടെയാണ് വെടിവെപ്പുണ്ടായത്അഭിഭാഷക വേഷത്തിലെത്തിയ രണ്ടുപേര്‍ ഗോഗിയെ വെടിവെച്ച് കൊല്ലുകയായിരുന്നു. ഇതോടെ അക്രമികള്‍ക്ക് നേരേ പോലീസും വെടിയുതിര്‍ത്തു. ഏറ്റുമുട്ടലില്‍ രണ്ട് അക്രമികളെ പോലീസ് വധിച്ചു. ഗുണ്ടാസംഘങ്ങള്‍ തമ്മിലുള്ള കുടിപ്പകയാണ് വെടിവെപ്പില്‍ കലാശിച്ചത്. കോടതിക്കുള്ളില്‍ ഏകദേശം 40 റൗണ്ട് വെടിയുതിര്‍ത്തെന്നാണ് റിപ്പോര്‍ട്ട്. ആകെ നാലുപേര്‍ മരിച്ചെന്നും അഭിഭാഷകയടക്കം മൂന്നുപേര്‍ക്ക് പരിക്കേറ്റിട്ടുണ്ടെന്നും റിപ്പോര്‍ട്ടുകളുണ്ട്.
