കോവിഡ് വാക്‌സിനായ കോവാക്‌സിനെക്കുറിച്ച് പുതിയ കണ്ടെത്തല്‍. കോവാക്‌സിന്റെ ഫലപ്രാപ്തി 50 ശതമാനമെന്ന് പഠനം. ദി ലാന്‍സെറ്റ് ഇന്‍ഫെക്ഷ്യസ് ഡിസീസസ് ജേര്‍ണലിലാണ് പഠനം പ്രസിദ്ധീകരിച്ചത്. ഡല്‍ഹി എയിംസിലെ ആരോഗ്യപ്രവര്‍ത്തകരില്‍ നടത്തിയ പഠനത്തിലാണ് കോവാക്‌സിന്റെ ഫലപ്രാപ്തിയെക്കുറിച്ചുള്ള പുതിയ കണ്ടെത്തല്‍. ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച കോവിഡ് വാക്‌സിനാണ് കോവാക്‌സിന്‍. ഭാരത് ബയോടെക്കും ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ചും (ഐസിഎംആര്‍) ചേര്‍ന്നാണ് കോവാക്‌സിന്‍ വികസിപ്പിച്ചത്.

ജനുവരി 16 ന്, ആരോഗ്യപ്രവര്‍ത്തകര്‍ക്കും മുന്നണി പോരാളികള്‍ക്കും ഇന്ത്യ കോവിഡ് വാക്‌സിന്‍ നല്‍കി തുടങ്ങിയ സമയത്ത്, എയിംസ് 23,000 ജീവനക്കാര്‍ക്ക് കോവാക്‌സിന്‍ നല്‍കിയിരുന്നു. 2,714 പേരിലാണ് പഠനം നടത്തിയത്. ഇതില്‍ വാക്‌സിന്‍ സ്വീകരിച്ചശേഷവും 1,617 പേര്‍ക്ക് കോവിഡ് പോസിറ്റീവ് സ്ഥിരീകരിച്ചതായി പഠനം പറയുന്നു. കോവാക്‌സിന്റെ രണ്ടു ഡോസ് സ്വീകരിച്ചവരിലും ഫലപ്രാപ്തി 50 ശതമാനമെന്നാണ് പഠനത്തില്‍ കണ്ടെത്തിയത്.

കോവാക്‌സിന് 77.8 ശതമാനം ഫലപ്രാപ്തിയുണ്ടെന്നായിരുന്നു തുടക്കത്തിലെ പഠനങ്ങള്‍. എന്നാല്‍ രണ്ടാം തരംഗത്തില്‍ ഇന്ത്യയില്‍ പിടിമുറുക്കിയ ഡെല്‍റ്റ വകഭേദമാകാം കുറഞ്ഞ ഫലപ്രാപ്തിക്ക് കാരണമെന്നാണ് ഗേഷകര്‍ പറയുന്നത്. ഡെല്‍റ്റ വകഭേദത്തിനെതിരെ ഒട്ടുമിക്ക വാക്‌സിനുകളുടെയും ഫലപ്രാപ്തി കുറവാണെന്ന് ഗവേഷകര്‍ നേരത്തെ തന്നെ ചൂണ്ടിക്കാട്ടിയിരുന്നു.

കഴിഞ്ഞ ദിവസമാണ് കോവാക്‌സിന് യുകെ അംഗീകാരം നല്‍കിയത്. ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ പേര്‍ സ്വീകരിച്ച രണ്ടാമത്തെ വാക്‌സിനായ കോവാക്‌സിന് ലോകാരോഗ്യ സംഘടനയുടെ (ഡബ്ല്യുഎച്ച്ഒ) അംഗീകാരം ലഭിച്ചതിനു പിന്നാലെയാണ് പുതിയ തീരുമാനം. രണ്ടു ഡോസ് കോവാക്‌സിന്‍ സ്വീകരിച്ചവര്‍ക്കു യുകെയിലേക്കുള്ള യാത്രയ്ക്കു മുന്‍പു ഇനി പിസിആര്‍ പരിശോധന വേണ്ട. യുകെയില്‍ ക്വാറന്റീനും ആവശ്യമില്ല. കോവിഷീല്‍ഡും യുകെയുടെ അംഗീകൃത പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *