ന്യൂഡല്‍ഹി: പുതിയ ഗുസ്തി ഫെഡറേഷനെ സസ്‌പെന്‍ഡ് ചെയ്ത് കേന്ദ്ര കായിക മന്ത്രാലയം. സഞ്ജയ് സിങ്ങിന്റെ നേതൃത്വത്തിലുള്ള ഫെഡറേഷനെയാണ് സസ്‌പെന്‍ഡ് ചെയ്തത്. സഞ്ജയ് സിങ്ങിന്റെ നേതൃത്വത്തിലുള്ള ഗുസ്തി ഫെഡറേഷനെതിരെ കായികതാരങ്ങളുടെ ഭാഗത്ത് നിന്നും കടുത്ത പ്രതിഷേധം ഉയരുന്നതിനിടെയാണ് കേന്ദ്രസര്‍ക്കാര്‍ നടപടി. പുതിയ ഭാരവാഹികളുടെ തെരഞ്ഞെടുപ്പ് റദ്ദാക്കി. കൃത്യമായ നടപടിക്രമങ്ങള്‍ പാലിക്കാതെയാണ് തെരഞ്ഞെടുപ്പ് നടന്നതെന്നു ചൂണ്ടിക്കാട്ടിയാണ് നടപടി.

കഴിഞ്ഞ ദിവസമാണ് ഗുസ്തി ഫെഡറേഷന്‍ തെരഞ്ഞെടുപ്പ് നടന്നത്. ഇതിലാണ് മുന്‍ അധ്യക്ഷനും ലൈംഗികാതിക്രമ കേസില്‍ പ്രതിയുമായ ബ്രിജ്ഭൂഷണ്‍ സിങ്ങിന്റെ വിശ്വസ്തനായ സഞ്ജയ് സിങ് അധ്യക്ഷനായി തെരഞ്ഞെടുക്കപ്പെട്ടത്. ഇതിനു പിന്നാലെ ഗുസ്തി താരങ്ങള്‍ പ്രതിഷേധം ശക്തമാക്കിയിരുന്നു. ഒളിംപിക്‌സ് മെഡല്‍ ജേതാവ് സാക്ഷി മാലിക് മാധ്യമങ്ങള്‍ക്കു മുന്നിലെത്തി വികാരഭരിതയായി വിരമിക്കല്‍ പ്രഖ്യാപിച്ചു. ബജ്‌റങ് പുനിയ പത്മശ്രീ പുരസ്‌കാരം പ്രധാനമന്ത്രിയുടെ വസതിക്കു മുന്നിലെ നടപ്പാതയില്‍ ഉപേക്ഷിച്ചു. മറ്റൊരു ഗുസ്തി താരമായ വിരേന്ദര്‍ സിങ് പത്മശ്രീ പുരസ്‌കാരം തിരിച്ചുനല്‍കുമെന്നു പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. താരങ്ങളുടെ പ്രതിഷേധം കടുത്തതോടെയാണ് കേന്ദ്രം ഇടപെടാന്‍ നിര്‍ബന്ധിതരായിരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *