നെയ്യാറ്റിൻകര: ഒരു വയസ്സുകാരന്റെ കൊലപാതകത്തിൽ അറസ്റ്റിലായ പിതാവ് ഷിജിൽ കൊടും കുറ്റവാളിയുടെ മാനസികാവസ്ഥയുള്ള വ്യക്തിയാണെന്ന് പോലീസ്. ഭാര്യയുമായുള്ള ബന്ധത്തിനിടെ കുഞ്ഞ് കരഞ്ഞതാണ് പെട്ടെന്നുള്ള പ്രകോപനത്തിന് കാരണമായത്. മടിയിലിരുത്തി കൈമുട്ടുകൊണ്ട് കുഞ്ഞിന്റെ നെഞ്ചിലും അടിവയറ്റിലും അതിശക്തമായി ഇടിച്ചതാണ് മരണത്തിലേക്ക് നയിച്ചത്. കുഞ്ഞ് വേദനയാൽ പുളഞ്ഞിട്ടും ഉടൻ ആശുപത്രിയിലെത്തിക്കാൻ ഇയാൾ തയ്യാറായില്ല. ഒടുവിൽ ആശുപത്രിയിലെത്തിച്ചപ്പോൾ വീണതാണെന്ന് വരുത്തിത്തീർക്കാനായിരുന്നു ശ്രമം. എന്നാൽ വിശദമായ അന്വേഷണത്തിൽ ഷിജിലിന്റെ കൊടും ക്രൂരതകൾ വെളിപ്പെടുകയായിരുന്നു.
ഗർഭകാലം മുതൽ കുഞ്ഞിന്റെ പിതൃത്വത്തിൽ സംശയിച്ചിരുന്ന ഷിജിൽ, മുൻപും പലതവണ കുഞ്ഞിനെ ക്രൂരമായി ഉപദ്രവിച്ചിരുന്നതായി പോലീസ് കണ്ടെത്തി. മുൻപ് കുഞ്ഞിന്റെ കൈ ഒടിഞ്ഞപ്പോൾ വീണതാണെന്നായിരുന്നു ഇയാൾ നാട്ടുകാരെ വിശ്വസിപ്പിച്ചിരുന്നത്. എന്നാൽ അന്ന് കൈ ഒടിച്ചതും ഷിജിൽ തന്നെയായിരുന്നുവെന്ന് അന്വേഷണത്തിൽ വ്യക്തമായി.
സെക്സ് ചാറ്റിംഗ് ആപ്പുകളിൽ സജീവമായ ഷിജിലിന് നിരവധി സ്ത്രീകളുമായി ബന്ധമുണ്ടായിരുന്നു. ഇത്തരം ബന്ധങ്ങളിലൂടെ വലിയ രീതിയിലുള്ള സാമ്പത്തിക ബാധ്യതയും ഇയാൾക്കുണ്ടായിരുന്നു. സാമ്പത്തിക ബാധ്യതയെക്കുറിച്ച് പോലീസ് നടത്തിയ അന്വേഷണത്തിലാണ് ഇയാളുടെ അവിഹിത ബന്ധങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ പുറത്തുവന്നത്.
