തിരുവനന്തപുരം: പ്രധാനമന്ത്രിയുടെ സന്ദർശനത്തോടനുബന്ധിച്ച് അനധികൃതമായി ഫ്ലക്സ് ബോർഡുകൾ സ്ഥാപിച്ചതിന് ബിജെപി ജില്ലാ പ്രസിഡന്റിന് കോർപ്പറേഷൻ പിഴ ചുമത്തിയത് സ്വാഭാവിക നടപടി മാത്രമാണെന്ന് കോർപറേഷൻ മേയർ വി വി രാജേഷ്. നടപടികളെക്കുറിച്ച് ഹൈക്കോടതിയെ അറിയിക്കേണ്ട ബാധ്യത കോർപ്പറേഷനുണ്ടെന്നും ഇതിനെ വിവാദമാക്കേണ്ടതില്ലെന്നും അദ്ദേഹം പറഞ്ഞു. താൻ ബിജെപി ജില്ലാ അധ്യക്ഷനായിരുന്ന സമയത്തും ഇത്തരത്തിൽ നോട്ടീസുകൾ ലഭിച്ചിട്ടുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ഫ്ലക്സ് ബോർഡുകളും കൊടിതോരണങ്ങളും നീക്കം ചെയ്യണമെന്ന നിർദ്ദേശം ലംഘിച്ചതിനാണ് 20 ലക്ഷം രൂപ പിഴ ഈടാക്കാൻ കോർപ്പറേഷൻ തീരുമാനിച്ചത്.
പ്രധാനമന്ത്രിയെ വിമാനത്താവളത്തിൽ സ്വീകരിക്കാൻ പോകാത്ത സംഭവത്തിലും വി വി രാജേഷ് പ്രതികരിച്ചു. ഇക്കാര്യത്തിൽ മന്ത്രി വി ശിവൻകുട്ടിക്ക് മറുപടിയില്ല, അദ്ദേഹം പറയുന്നതൊക്കെ താൻ ആസ്വദിക്കുകയാണ്, പ്രോട്ടോകോളിനെ കുറിച്ച് വി.ശിവൻകുട്ടി ഒന്നും പറയേണ്ട അദ്ദേഹം നിയമസഭയിൽ കാണിച്ച ‘പ്രോട്ടോക്കോൾ’ എല്ലാവരും കണ്ടതാണെന്നും രാജേഷ് പറഞ്ഞു. വിമാനത്താവളത്തിൽ പോയിരുന്നെങ്കിൽ തന്റെ വാഹനം കിലോമീറ്ററുകൾക്ക് പിന്നിലായേനെ. പ്രധാനമന്ത്രി വേദിയിൽ എത്തുമ്പോൾ അവിടെ ഉണ്ടാകാനാണ് താൻ ശ്രമിച്ചതെന്നും അല്ലാതെ വിമാനത്താവളത്തിൽ പോയി സമയം കളയാനല്ലെന്നും അദ്ദേഹം വ്യക്തമാക്കി.
