മുതിർന്ന കോൺഗ്രസ് നേതാവ് ആര്യാടൻ മുഹമ്മദിന്റെ വിയോഗത്തിൽ ഭാരത് ജോഡോ യാത്ര മാറ്റിവയ്ക്കില്ല. ദേശീയ പദയാത്രയായതുകൊണ്ട് ഭാരത് ജോഡോ യാത്ര മാറ്റിവയ്ക്കേണ്ടതില്ലെന്ന് ആര്യാടൻ മുഹമ്മദിന്റെ കുടുംബവും കോൺഗ്രസ് നേതാക്കളോട് പറഞ്ഞു.
തൃശൂരിൽ നിന്ന് ആരംഭിച്ച പദയാത്രയുടെ ആദ്യഘട്ടം സമാപിക്കാനിരിക്കെയാണ് മുതിർന്ന കോൺഗ്രസ് നേതാവ് ആര്യാടൻ മുഹമ്മദിന്റെ വിയോഗ വാർത്ത എത്തുന്നത്. അപ്പോൾ തന്നെ നേതാക്കൾ ചർച്ചകളിലേക്കും കൂടിയാലോചനകളിലേക്കും കടന്നിരുന്നു. രാഹുൽ ഗാന്ധി ഇന്ന് തന്നെ നിലമ്പൂരിലേക്ക് പോകണമോ, പദയാത്രയിൽ മാറ്റം വരുത്തണോ എന്നതായിരുന്നു ചർച്ചാ വിഷയം. ആര്യാടൻ മുഹമ്മദിന്റെ കുടുംബാംഗങ്ങളുമായും ഇതിനിടെ നേതാക്കൾ സംസാരിച്ചു. എന്നാൽ ദേശിയ പദയാത്രയായതുകൊണ്ട് തന്നെ ഭാരത് ജോഡോ യാത്ര മാറ്റിവയ്ക്കേണ്ടതില്ലെന്ന തീരുമാനത്തിലേക്ക് രാഹുൽ ഗാന്ധിയും നേതാക്കളും എത്തുകയായിരുന്നു.
ആദ്യം തീരുമാനിച്ചിരുന്നത് രാഹുൽ ഗാന്ധി 28-ാം തിയതി ആര്യാടൻ മുഹമ്മദിന്റെ കുടുംബത്തെ കാണാൻ പോകാമെന്നായിരുന്നു. എന്നാൽ ഇന്ന് തന്നെ സന്ദർശിക്കാമെന്ന് പിന്നീട് തീരുമാനമെടുത്തു. പദയാത്ര അവസാനിച്ചതിന് പിന്നാലെ റോഡ് മാർഗം നിലമ്പൂരിലേക്ക് പോവുകയായിരുന്നു.
