2000 കിലോമീറ്റർ ദൂരപരിധിയിലുള്ള അഗ്നി-പ്രൈം മിസൈൽ ഇന്ത്യ വിജയകരമായി വിക്ഷേപിച്ചു. ഡിഫൻസ് റിസർച്ച് ആൻഡ് ഡവലപ്മെന്റ് ഓർഗനൈസേഷനാണ് വിക്ഷേപണം നടത്തിയത്. പ്രത്യേക രൂപകൽപ്പന ചെയ്ത റെയിൽ അധിഷ്ഠിത മൊബൈൽ ലോഞ്ചറിൽ നിന്നായിരുന്നു വിക്ഷേപണം. ഇതാദ്യമാണ് ഇത്തരത്തിൽ വിക്ഷേപണം നടക്കുന്നത്.
റെയിൽ പാളത്തിലൂടെ ചലിക്കുന്ന ലോഞ്ചറിൽ നിന്ന് മിസൈൽ വിക്ഷേപിക്കാൻ സാധിക്കുന്ന കാനിസ്റ്ററൈസ്ഡ് വിക്ഷേപണ സംവിധാനം വികസിപ്പിച്ചെടുത്ത രാജ്യങ്ങളുടെ പട്ടികയിലേക്ക് ഇന്ത്യയും ഇടം പിടിച്ചതായി പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ് പറഞ്ഞു. ഡിആർഡിഒ, സ്ട്രാറ്റജിക് ഫോഴ്സ് കമാൻഡ്, സായുധ സേന എന്നിവരാണ് വിക്ഷേപത്തിന് പിന്നിൽ പ്രവർത്തിച്ചത്
ഓടിക്കൊണ്ടിരിക്കുന്ന ട്രെയിനിന്റെ കോച്ചിൽ നിന്നാണ് മിസൈൽ വിക്ഷേപണം നടത്തിയത്. 2000 കിലോമീറ്റർ ദൂരപരിധിയുള്ള മിസൈലിന് പാക്കിസ്ഥാനും ചൈനയും കടന്നെത്താനാകൂം. റെയിൽ ശൃംഖലയുടെ വലിയ തയ്യാറെടുപ്പുകളില്ലാതെ കൊണ്ടുനടന്ന് വിന്യസിക്കാനാകുമെന്നതാണ് ഇതിന്റെ പ്രത്യേകത
