
മണ്ണാറശ്ശാലയിൽ പുരസ്‌കാര ദാന സമ്മേളനം ഉദ്ഘാടനം ചെയ്യാനെത്തിയ കേന്ദ്രമന്ത്രി സുരേഷ് ഗോപിമടങ്ങി പോകാൻ. ഔദ്യോഗികവാഹനം കണ്ടില്ല. പരിഭവിച്ച മന്ത്രി യാത്രക്കാരുമായി ക്ഷേത്രത്തിലെത്തിയ ഓട്ടോറിക്ഷയില്‍ കയറി. ഒന്നരക്കിലോമീറ്റര്‍ അകലെ ഹരിപ്പാട് സുബ്രഹ്‌മണ്യസ്വാമീക്ഷേത്രത്തിനു സമീപത്തെ ഹനുമദ്ക്ഷേത്രംവരെ ഓട്ടോറിക്ഷയില്‍ യാത്രചെയ്തു. അപ്പോഴേക്കും ഔദ്യോഗികവാഹനവും പോലീസ് സംഘവും സ്ഥലത്തെത്തിയതിനെ തുടർന്ന് ഔദ്യോഗികവാഹനത്തില്‍ യാത്ര തുടര്‍ന്നു.
വ്യാഴാഴ്ച വൈകീട്ട് ആറരയോടെയായിരുന്നു പുരസ്‌കാരദാന സമ്മേളനം. ഉദ്ഘാടനത്തിനുശേഷം ക്ഷേത്രദര്‍ശനം നടത്തിയ അദ്ദേഹം മഹാദീപക്കാഴ്ചയിലും പങ്കാളിയായി. തുടര്‍ന്നാണ് മടക്കയാത്രയ്ക്കു തയ്യാറെടുത്തത്. അല്പനേരം കാത്തുനിന്നിട്ടും ഔദ്യോഗികവാഹനം എത്തിയില്ല. ഇതോടെയാണ് ക്ഷേത്രത്തില്‍ യാത്രക്കാരെ ഇറക്കാനായി എത്തിയ ഓട്ടോയില്‍ കയറിപ്പോയത്.മണ്ണാറശാല ക്ഷേത്രവളപ്പില്‍ സേവാഭാരതി സേവനകേന്ദ്രം തയ്യാറാക്കിയിരുന്നു. ഇതിന്റെ ഉദ്ഘാടനം മന്ത്രിയെക്കൊണ്ടു നടത്തിക്കാന്‍ സംഘാടകര്‍ ശ്രമിച്ചെങ്കിലും അതിനുതയ്യാറാകാതെ അദ്ദേഹം സ്ഥലംവിട്ടു.
