എം സിബ്‌ഗത്തുള്ള


കുടുംബ ബന്ധങ്ങളുടെ കെട്ടുറപ്പ് നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്ന ഒരു കാലത്തിലൂടെയാണ് നാം കടന്നുപോയിക്കൊണ്ടിരിക്കുന്നത്. കൂട്ടുകുടുംബങ്ങൾ ഓരോന്നും അണുകുടുംബംങ്ങളായി മാറുകയും പരസ്പരമുള്ള സാഹോദര്യത്തിന്റെയും സ്നേഹത്തിന്റെയും ഐക്യത്തിന്റെയും ആഴം കുറയുകയും ചെയ്യുന്ന ഇന്നത്തെ സമൂഹത്തിൽ കുടുംബമൂല്യങ്ങളെയെല്ലാം ചേർത്തുപിടിച്ചു സന്തോഷത്തോടെ ജീവിക്കുന്നവർ വളരെ ചുരുക്കമാണ്. അവിടെയാണ് വി എം മുഹമ്മദ് യുസുഫ് റാവുത്തറിന്റെ മക്കളും മക്കളുടെ മക്കളും മാതൃകയാകുന്നത്‌. യൂസുഫ് റാവുത്തറിന്റെ കച്ചവട പാരമ്പര്യത്തിന് ഒരു തരത്തിലുള്ള മങ്ങലുമേല്പിക്കാതെ കുടുംബ ബന്ധത്തിന്റെ വേര് ദൃഢപ്പെടുത്തുന്നതിൽ ഇന്ന് ഏറ്റവും കൂടുതൽ പങ്കു വഹിക്കുന്നത് അദ്ദേഹത്തിന്റെ മക്കളായ അബ്ദുൽ റസാഖ്, സലിം ഭാഷ, മിർഷാ ഇസ്മായിൽ എന്നീ മൂന്ന് സഹോദരങ്ങളാണ്. തങ്ങളുടെ സാഹോദര്യത്തിന്റെ നിഷ്‌കളങ്കത ഒട്ടും ചോർന്നു പോവാതെ പരസ്പരം താങ്ങും തണലുമായി ഒരുമിച്ച് മൂന്ന് പേരും കോഴിക്കോടുള്ള വി എം മുഹമ്മദ് യൂസഫ് റാവുത്തർ ആൻഡ് കോ ബിഗ് ബസാർ വിജയകരമായി നടത്തികൊണ്ട് പോരുന്നു. ജാഗരി, റൈസ്, ഡ്രൈ ഫ്രൂട്സ്, പലവിധ സ്‌പൈസസ് തുടങ്ങിയവയാണ് ഇവിടുത്തെ സ്പെഷ്യൽ ഇനങ്ങൾ.

1935 ൽ ആണ് വി എം മുഹമ്മദ് യുസുഫ് റാവുത്തർ സ്വദേശമായ പഴനിയിൽ നിന്നും കച്ചവടത്തിന്റെ പുതിയ അധ്യായനം തുറക്കാൻ കോഴിക്കോട്ടേക്ക് വരുന്നത്. കൂടെ സഹോദരങ്ങളായ ഖദ്ദർ മുഹമ്മദ് റാവുത്തറും ഷെയ്ക്ക് മുഹമ്മദ് റാവുത്തറും ഉണ്ടായിരുന്നു. ബാക്കി രണ്ട് സഹോദരങ്ങൾ പഴനിയിൽ തന്നെ കൃഷി ചെയ്തു ജീവിച്ചു പോന്നു. ത്രീ എസ് കമ്പനി ആയിരുന്നു യൂസുഫിന്റെയും സഹോദരങ്ങളുടെയും ആദ്യ സംരംഭം. പിന്നീട് 1956 ൽ പഴയ കടയെ വിപുലീകരിച്ചു വി എം മുഹമ്മദ് യൂസുഫ് റാവുത്തർ ആൻഡ് കോ ബിഗ് ബസാർ ആരംഭിക്കുകയായിരുന്നു. അന്നത്തെ കാലത്തു ഏറ്റവും കൂടുതൽ കച്ചവടം നടത്തിയിരുന്നത് ഈത്തപ്പഴം ആയിരുന്നു. കോഴിക്കോട്ടിലെ ഭൂരിഭാഗം ജനങ്ങളും നല്ല ഈത്തപ്പഴത്തിനായി ആശ്രയിച്ചിരുന്നത് ഇവരെയായിരുന്നു. വ്യത്യസ്തങ്ങളായ ഈത്തപ്പഴങ്ങൾ ഇറാനിൽ നിന്നും ബോംബെ വഴിയായിരുന്നു അന്നത്തെ കാലത്തു യുസുഫും സഹോദരങ്ങളും തങ്ങളുടെ കടയിലേക്കായി ഇറക്കുമതി ചെയ്തിരുന്നത്. കൂടാതെ പലതരത്തിലുള്ള മിട്ടായികളും വില്പന നടത്തിയിരുന്നു.

ഒരു നൂറ്റാണ്ടിന്റെ പഴക്കമുള്ള റാവുത്തർ കുടുംബത്തിന്റെ കച്ചവട പാരമ്പര്യം ഇപ്പോൾ അദ്ദേഹത്തിന്റെ മക്കളുടെ കൈകളിലാണ്. നാല് മക്കളിലേക്കായി കൈമാറപെട്ട കച്ചവടത്തിന്റെ സ്പന്ദനം തികച്ചും ഐക്യത്തോടെ ആത്മാർത്ഥമായി മക്കൾ നിലനിർത്തിപോരുന്നുണ്ട്. എന്നാൽ അഞ്ചു വർഷം മുന്നേ മൂത്ത മകനായ അബ്ദുൽ ലത്തീഫ് മരണപെട്ടു. എന്നാലും അവർക്കുള്ള വിഹിതം എല്ലായ്പ്പോഴും മറ്റു മൂന്ന് സഹോദരങ്ങൾ എത്തിക്കാറുണ്ട്. ഉപ്പയുടെ മരണ ശേഷം സ്വത്തെല്ലാം തുല്യമായിട്ടാണ് ഓരോ മക്കളിലേക്കും കൈമാറ്റം ചെയ്യപ്പെട്ടത്. തുടർന്ന്
കൃത്യമായ ബോധത്തോടെ മൂന്ന് പേരും ഒരു തരത്തിലുള്ള അഭിപ്രായവ്യത്യാസങ്ങളും ഇല്ലാതെ കച്ചവടം വിപുലമായിത്തന്നെ നടത്തികൊണ്ട് പോരുന്നു. മൂത്ത മകനായ അബ്ദുൽ റസാഖിന്റെ മൂന്ന് ആൺ മക്കളിൽ മൂത്തമകൻ ഡെന്റൽ എക്യുപ്മെന്റ് ഷോപ്പിലും ഒരാൾ ഫിസിയോ തെറാപ്പി ഡോക്ടറായും മറ്റെയാൾ സെയിൽസ് മാനേജരായും മകൾ സേലത്തും ജോലി ചെയ്യുന്നു. സലിം ഭാഷയുടെ മകൻ മാനേജർ ആയിട്ട് ജോലി ചെയ്യുകയും മകൾ പഠിക്കുകയുമാണ്. കൂടാതെ മിർഷാ ഇസ്മായിലിന്റെ മക്കളുടെ രണ്ട് പേരുടെയും വിവാഹം കഴിഞ്ഞു ജോലി ചെയ്യുന്നു. ഇത്തരത്തിൽ റാവുത്തർ കുടുംബത്തിലെ ഓരോരുത്തിത്തർക്കും കൃത്യമായ ജീവിത ലക്ഷ്യങ്ങൾ ഉള്ളതിനോടൊപ്പം തന്നെ കുടുംബ ബന്ധങ്ങളെ ചേർത്തുപിടിക്കാൻ കഴിവുള്ളവരുമാണ്.

തൊണ്ണൂറുകളിൽ പല സ്ഥലങ്ങളിൽ നിന്നായി ഒരുപാട് പേർ കച്ചവട സാധ്യതകൾ അന്വേഷിച്ചു കോഴിക്കോട്ടേക്ക് വണ്ടി കയറിയിട്ടുണ്ട്. അതിൽ കുറച്ചു പേർക്ക് വിജയിക്കാൻ സാധിച്ചെങ്കിലും കുറെയേറെ പേർ അത് നിലനിർത്തിക്കൊണ്ടു പോരുന്നതിൽ പരാജയപ്പെട്ടിട്ടുമുണ്ട്. എന്നാൽ റാവുത്തർ കുടുംബം ഇന്നും തങ്ങളുടെ വിജയകുതിപ്പ് തലമുറകളിലൂടെയായി തുടർന്നുകൊണ്ടിരിക്കുകയാണ്. ആ വിജയത്തിന് പിന്നിൽ മക്കൾക്കിടയിലുള്ള ഒത്തൊരുമയുടെ പങ്ക് വളരെ കൂടുതലാണ്. ഒരുമിച്ചു നിന്ന് രക്തബന്ധത്തിന്റെ ചങ്ങല അറ്റുപോകാൻ അനുവദിക്കാതെ എന്നും തന്റെ കുടുംബാംഗങ്ങളെ ചേർത്തുപിടിക്കാനും കുടുംബ ബന്ധങ്ങളുടെ മൂല്യങ്ങൾ തലമുറകളിലേക്ക് കൈമാറി കുടുംബത്തിന്റെ അന്തസാർന്ന പാരമ്പര്യം നിലനിർത്താനും ഇന്ന് ഈ മൂന്ന് സഹോദരങ്ങളും ഏറെ ശ്രമിക്കുന്നുണ്ട്. അത് റാവുത്തർ കുടുംബത്തിലെ ഓരോ തലമുറയിൽ പെട്ടവർക്കും സാധിക്കുന്നുണ്ട് എന്നത് തീർത്തും കൗതുകകരമാണ്. കുടുംബ ബന്ധങ്ങളെ വേണ്ടവിധത്തിൽ സൂക്ഷിക്കാൻ കഴിയാത്തവർക്ക് ഈ കുടുംബം വലിയ ഉദാഹരണം തന്നെയാണ്.

Leave a Reply

Your email address will not be published. Required fields are marked *