രാജ്യത്തെ ഓക്‌സിജന്‍ ക്ഷാമം രൂക്ഷമാകുന്ന സാഹചര്യത്തിൽ അമേരിക്ക അടക്കമുള്ള വിദേശ രാജ്യങ്ങളില്‍ നിന്നും സഹായം ലഭിക്കുന്നത് നരേന്ദ്രമോദി സർക്കാരിന്റെ നയതന്ത്ര വിജയമാണെന്ന് നിരീക്ഷകര്‍ വിലയിരുത്തുന്നതായി കേന്ദ്ര സഹമന്ത്രി വി മുരളീധരന്‍. കൊവിഡ് ഒന്നാം തരംഗത്തില്‍ പകച്ചുപോയ വികസിത രാജ്യങ്ങള്‍ക്ക് ഇന്ത്യ നല്‍കിയ സഹായത്തിനുള്ള പ്രത്യുപകാരമാണ് വിദേശരാജ്യങ്ങള്‍ തിരിച്ചു നല്‍കുന്നതെന്നായിരുന്നു കേന്ദ്രസര്‍ക്കാരിനെ പ്രശംസിച്ചു കൊണ്ടുള്ള ഫേസ്ബുക്ക് പോസ്റ്റിലെ വി മുരളീധരന്റെ പരാമര്‍ശം.

വി മുരളീധരന്റെ ഫേസ്ബുക്ക് പോസ്റ്റ്:

പ്രതിസന്ധി ഘട്ടത്തില്‍ അമേരിക്കയെ സഹായിച്ച ഇന്ത്യയെ തിരിച്ചും സഹായിക്കേണ്ടതുണ്ട്’, യുഎസ് പ്രസിഡന്റ് ജോ ബൈഡന്റെ വാക്കുകള്‍ നരേന്ദ്രമോദി സര്‍ക്കാരിന്റെ നയതന്ത്ര വിജയമാണെന്ന് നിരീക്ഷകര്‍ വിലയിരുത്തുന്നു. പ്രസിഡന്റിന്റെ പ്രസ്താവന വന്ന് മണിക്കൂറികള്‍ക്കുള്ളില്‍ എയര്‍ ഇന്ത്യ A 102 വിമാനം 5000 കിലോ ഓക്‌സിജന്‍ കോണ്‍സണ്‍ട്രേറ്റേഴ്‌സുമായി ന്യൂയോര്‍ക്കിലെ ജെഎഫ്‌കെ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്ന് പറന്നുയര്‍ന്നുവെന്ന് രാജ്യാന്തര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

15 മണിക്കൂറില്‍ വിമാനം ഡല്‍ഹിയിലിറങ്ങും. സാന്‍ ഫ്രാന്‍സിസ്‌കോയില്‍ നിന്നും ന്യൂആര്‍ക്കില്‍ നിന്നും ഇന്ത്യക്കുള്ള സഹായവുമായി പറക്കാന്‍ വിമാനങ്ങള്‍ തയാറെടുക്കുകയാണെന്നും വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. വാക്സിൻ നിർമ്മാണ സാമഗ്രികളുടെ കയറ്റുമതിക്കുള്ള നിരോധനം ബൈഡന്‍ സര്‍ക്കാര്‍ നീക്കിയതും ഇന്ത്യന്‍ നയതന്ത്രത്തിന്റെ വിജയമായി വിലയിരുത്തപ്പെടുന്നത് അഭിമാനകരമാണ്. വാക്സിൻ ഉത്പാദനം കൂട്ടാന്‍ ഈ തീരുമാനം നമ്മെ സഹായിക്കും.

ഇന്ത്യയ്ക്ക് ഫൈസര്‍ വാക്സിൻ തന്നെ എത്തിച്ചു നല്‍കുന്നതിനെക്കുറിച്ച് പരിശോധിച്ചുവരികയാണെന്ന് വൈറ്റ് ഹൗസ് ഉപദേശകനും ലോകം ബഹുമാനിക്കുന്ന പൊതുജനാരോഗ്യവിദഗ്ധനുമായ ഡോ. ആന്റണി ഫൗച്ചി പറഞ്ഞതും പ്രതീക്ഷയേകുന്നതാണ്. ബ്രിട്ടന്റെ ഉറ്റസുഹൃത്തായ ഇന്ത്യയ്ക്ക് എല്ലാ സഹായവും ഉണ്ടാവുമെന്ന് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണും വ്യക്തമാക്കിക്കഴിഞ്ഞു.ഓക്‌സിജന്‍ കോണ്‍സെന്‍ട്രേറ്ററുകളും വെന്റിലേറ്ററുകളുമാണ് യുകെ എത്തിക്കുകയെന്ന് BBC റിപ്പോർട്ട് ചെയ്യുന്നു.

പ്രതിസന്ധിഘട്ടത്തില്‍ ‘യൂറോപ്പും ഇന്ത്യയ്ക്ക് സഹായ വാഗ്ദാനവുമായി എത്തിക്കഴിഞ്ഞു. കോവിഡ് ഒന്നാം തരംഗത്തില്‍ പകച്ചുപോയ ഈ വികസിത രാജ്യങ്ങള്‍ക്ക് ഇന്ത്യ നല്‍കിയ സഹായത്തിനുള്ള പ്രത്യുപകാരമാണ് ഇപ്പോള്‍ നമുക്ക് ലഭിക്കുന്നത്. ‘ലോകാസമസ്താ സുഖിനോ ഭവന്തു’ എന്ന ഭാരതീയ തത്വശാസ്ത്രത്തില്‍ ഉറച്ചു നിന്നാണ് പോയവര്‍ഷം മഹാമാരിയില്‍ ഉഴറിയ അമേരിക്കയും ബ്രിട്ടണുമടക്കമുള്ള രാജ്യങ്ങള്‍ക്ക് ഇന്ത്യ മരുന്നും മറ്റ് സേവനങ്ങളും എത്തിച്ച് നല്‍കിയത്. ഇന്ത്യന്‍ കരുതല്‍ അറിയാത്ത ഭൂഖണ്ഡങ്ങളില്ലായിരുന്നു എന്നു തന്നെ പറയാം..മഹാമാരിക്കെതിരായ പോരാട്ടം ആഗോളസമൂഹം ഒറ്റക്കെട്ടായി നടത്തേണ്ടതാണ് എന്നാണ് നരേന്ദ്രമോദി സര്‍ക്കാരിന്റെ നയം. ആ നയത്തിനുള്ള അംഗീകാരമാണ് ഇപ്പോള്‍ പറന്നെത്തുന്ന സഹായങ്ങളെന്ന് വിമര്‍ശകര്‍ പോലും അംഗീകരിക്കും….

Leave a Reply

Your email address will not be published. Required fields are marked *