ആന്ധ്രാപ്രദേശിൽ ആംബുലന്‍സ് ലഭിക്കാത്തതിനെത്തുടർന്ന് പന്ത്രണ്ട് വയസ്സുള്ള മകന്‍റെ മൃതദേഹം പിതാവ് കൊണ്ടുപോയത് ബൈക്കില്‍ കെട്ടിവച്ച്,,സ്വകാര്യ ആംബുലൻസ് ഡ്രൈവർമാർ മൃതദേഹം കൊണ്ടുപോകാനായി 20000 രൂപ ആവശ്യപ്പെട്ടതോടെയാണ് പിതാവ് ഇരുചക്രവാഹനത്തെ ആശ്രയിച്ചത്.തിരുപ്പതി ശ്രീ വെങ്കിടേശ്വര സര്‍ക്കാര്‍ ആശുപത്രിയിലാണ് ഈ ദാരുണമായ സംഭവം നടന്നത്.വൃക്കസംബന്ധമായ അസുഖങ്ങളെ തുടര്‍ന്ന് തിങ്കളാഴ്ച വൈകിട്ടാണ് പന്ത്രണ്ടുകാരന്‍ മരിച്ചത്. ഗ്രാമത്തിലെ ശ്മശാനത്തിലേക്ക് കൊണ്ടുപോകാന്‍ ആംബുലന്‍സ് തേടിയെങ്കിലും, ഉയര്‍ന്ന തുകയാണ് അധികൃതര്‍ ആവശ്യപ്പെട്ടത്.ഇവർ താമസിക്കുന്ന അണ്ണാമയ ജില്ലയിലെത്താൻ 90 കിലോമീറ്റർ സഞ്ചരിക്കണം.
സ്വകാര്യ ആംബുലന്‍സിനെ സമീപിച്ചെങ്കിലും ഇരട്ടി തുക ആവശ്യപ്പെട്ടു. ആശുപത്രി അധികൃതരെ വീണ്ടും സമീപിച്ച് അപേക്ഷിച്ചെങ്കിലും മുഴുവന്‍ പണവും ആദ്യം തന്നെ അടയ്ക്കാതെ ആംബുലന്‍സ് നല്‍കില്ലെന്നായിരുന്നു മറുപടി.സംഭവവുമായി ബന്ധപ്പെട്ട് ആറ് ആംബുലൻസ് ഓപ്പറേറ്റർമാരെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. സംഭവത്തെപ്പറ്റി കൂടുതൽ അന്വേഷണം നടത്തി തുടർനടപടി സ്വീകരിക്കുമെന്ന് അധികൃതർ വ്യക്തമാക്കി. ദൃശ്യങ്ങള്‍ പുറത്തുവന്നതോടെ ആന്ധ്ര സര്‍ക്കാര്‍ അന്വേഷണത്തിന് ഉത്തരവിട്ടു. ജില്ലാ മെഡിക്കല്‍ ഓഫീസറെ അന്വേഷണ വിധേയമായി സസ്പെന്‍ഡ് ചെയ്തു
