ബിജെപി എംപിമാരോട് ഫോണ്‍ വഴി വോട്ട് അഭ്യര്‍ഥിച്ചതിനു ശേഷം തന്റെ മൊബൈല്‍ ഫോണില്‍ കോള്‍ ചെയ്യാനോ കോള്‍ സ്വീകരിക്കാനോ സാധിക്കുന്നില്ലെന്ന് പ്രതിപക്ഷത്തിന്റെ ഉപരാഷ്ട്രപതി സ്ഥാനാര്‍ഥി മാര്‍ഗരറ്റ് ആല്‍വ. പൊതുമേഖല ടെലിഫോണ്‍ സേവന ദാതാവായ എംടിഎന്‍എല്‍ തന്റെ സിം കാര്‍ഡ് ബ്ലോക്ക് ചെയ്തുവെന്നാണ് മാര്‍ഗ്രറ്റ് ആല്‍വയുടെ ആരോപണം.

നിങ്ങള്‍ക്ക് ഇപ്പോള്‍ എന്റെ കെവൈസി വിവരങ്ങള്‍ ആവശ്യമുണ്ടോയെന്നും മാര്‍ഗരറ്റ് ആല്‍വ ചോദിച്ചു. കേന്ദ്ര സര്‍ക്കാരാണ് നീക്കങ്ങള്‍ക്ക് പിന്നിലെന്നും മാര്‍ഗരറ്റ് ആല്‍വയുടെ പ്രചാരണ പരിപാടികള്‍ തടസപ്പെടുത്താനാണു ശ്രമമെന്നും കോണ്‍ഗ്രസ് ആരോപിച്ചു. ബിജെപി നേതാവും അസം മുഖ്യമന്ത്രിയുമായ ഹിമന്ത ബിശ്വ ശര്‍മ അടക്കമുള്ളവരോട് മാര്‍ഗരറ്റ് ആല്‍വ കഴിഞ്ഞ ദിവസം പിന്തുണ തേടിയിരുന്നു.

ബിജെപിയിലെ ചില സുഹൃത്തുക്കളുമായി സംസാരിച്ചതിനു ശേഷം എന്റെ ഫോണിലേക്കു വരുന്ന കോളുകള്‍ ഡൈവേര്‍ട്ട് ആയി പോകുകയാണ്. എനിക്ക് ഇപ്പോള്‍ കോള്‍ ചെയ്യാനോ സംസാരിക്കാനോ കഴിയുന്നില്ല. സിം പൂര്‍വസ്ഥിതിയില്‍ ആയാല്‍ തന്നെ ബിജെപി, തൃണമൂല്‍ കോണ്‍ഗ്രസ്, ബിജെഡി എംപിമാരെ ഇനി ഫോണില്‍ ബന്ധപ്പെട്ടില്ലെന്നും മാര്‍ഗരറ്റ് ആല്‍വ ട്വീറ്റ് ചെയ്തു.

തന്റെ കെവൈസി സസ്‌പെന്റ് ചെയ്‌തെന്നും 24 മണിക്കൂറിനുള്ളില്‍ സിം കട്ട് ചെയ്യുമെന്നും വ്യക്തമാക്കുന്ന നോട്ടീസ് ലഭിച്ചിരുന്നുവെന്നും ഇപ്പോള്‍ ഫോണ്‍ ചെയ്യാനാകുന്നില്ലെന്നുമാണ് ആല്‍വ ട്വിറ്ററിലൂടെ ആരോപണമുന്നയിച്ചത്. ഇതോടെ നിരവധി പേര്‍ ട്വിറ്ററില്‍ ആല്‍വയെ പിന്തുണച്ച് രംഗത്തെത്തി.

Leave a Reply

Your email address will not be published. Required fields are marked *