ടെഹ്‌റാന്‍: ഹോര്‍മുസ് ജലപാത തുറക്കുന്നതിന് വീണ്ടും നിബന്ധന വച്ച് ഇറാന്‍. ജലപാത തുറക്കുന്നതിന് ജൂണില്‍ ഒപ്പുവച്ച ധാരണാപത്രത്തിലെ വ്യവസ്ഥകള്‍ അമേരിക്ക പാലിക്കണമെന്ന് ഇറാന്‍ ഡെപ്യൂട്ടി വിദേശകാര്യ മന്ത്രി കാസിം ഗരീബാബാദി അറിയിച്ചു. ഹോര്‍മുസ് കടലിടുക്കിലേക്കുള്ള പ്രവേശന പാത പൂര്‍ണമായും ഇറാന്റെ നിയന്ത്രണത്തിലുള്ള ജലപാതയിലൂടെയായിരിക്കുമെന്നും പുറത്തുകടക്കാനുള്ള പാതയുടെ ഒരു ഭാഗം ഇറാന്റെത് ആയിരിക്കുമെന്നും ഒമാനുമായി ധാരണയിലെത്തിയതായും കാസിം ഗരീബാബാദി വ്യക്തമാക്കി.

അമേരിക്ക സമ്മര്‍ദ്ദം ഉപയോഗിച്ച് തുറന്ന ഒമാന്റെ തെക്കന്‍ തീരത്തുകൂടിയുള്ള ജലപാത അടയ്ക്കുമെന്നാണ് ഇറാന്‍ അറിയിച്ചിരിക്കുന്നത്. പഴയ ധാരണാപത്രം പുനഃസ്ഥാപിക്കുന്നതിനായി ഇറാന്‍ പ്രസിഡന്റുമായി നടത്തിയ ചര്‍ച്ചകളില്‍ കാര്യമായ പുരോഗതി ഉണ്ടായിട്ടുണ്ടെന്ന് പാകിസ്താന്‍ ആഭ്യന്തര മന്ത്രി അറിയിച്ചു.

അതിനിടെ ഹോര്‍മുസ് കടലിടുക്കിലെ എല്ലാ മൈനുകളും നീക്കം ചെയ്തതായി അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് അവകാശപ്പെട്ടു. വീണ്ടും മൈനുകള്‍ സ്ഥാപിക്കാന്‍ ശ്രമിക്കുന്ന കപ്പലുകള്‍ ആക്രമിക്കുമെന്നും ട്രംപ് പറഞ്ഞു. ഹോര്‍മുസില്‍ താത്കാലിക ഇടനാഴി തുറക്കുമെന്ന് ഇന്നലെ ഇറാനും ഒമാനും സംയുക്ത പ്രസ്താവനയിലാണ് അറിയിച്ചിരുന്നത്. ഇറാന്‍ ഒമാന്‍ വിദേശകാര്യ മന്ത്രിമാര്‍ നടത്തിയ ചര്‍ച്ചയ്ക്ക് പിന്നാലെയായിരുന്നു ആ പ്രഖ്യാപനം.

Leave a Reply

Your email address will not be published. Required fields are marked *