ഖാലിസ്ഥാൻ വാദികളുമായി ബന്ധപ്പെട്ട് ഇന്ത്യയും കാനഡയും തമ്മിലുണ്ടായ തർക്കത്തിന് ശേഷമുള്ള സ്ഥിതി വിലയിരുത്താൻ രഹസ്യാന്വേഷണ ഏജൻസികൾ യോഗം ചേർന്നു. നിലവിലെ സ്ഥിതിഗതികൾ കണക്കിലെടുത്ത് ജാഗ്രത പാലിക്കണമെന്ന് ഇന്ത്യൻ നയതന്ത്ര കാര്യാലയങ്ങൾക്ക് രഹസ്യാന്വേഷണ ഏജൻസികൾ നിർദ്ദേശം നൽകി. പലയിടത്തും അക്രമങ്ങൾക്ക് സാധ്യതയുണ്ടെന്നാണ് രഹസ്യാന്വേഷണ ഏജൻസികളുടെ റിപ്പോർട്ട്. കാനഡയിലെ ഇന്ത്യൻ വംശജരുടെ സാഹചര്യവും വിലയിരുത്തി. കാനഡയിൽ ചില ക്ഷേത്രങ്ങൾക്കു നേരെ അക്രമം നടന്നുവെന്നും പരാതി ഉയർന്നിട്ടുണ്ട്. കാനഡയിലുള്ള ഖാലിസ്ഥാനി ഭീകരുടെ വിവരങ്ങളടങ്ങുന്ന പട്ടിക ഇന്ത്യ വിവിധ രാജ്യങ്ങളെ ബോധ്യപ്പെടുത്തും. അതേ സമയം, കാനഡയിലെ ഇന്ത്യൻ നയതന്ത്രകാര്യാലയങ്ങൾക്ക് മുന്നിൽ ഖാലിസ്ഥാൻ സംഘടനകൾ പ്രതിഷേധിച്ചു. നിജ്ജാറിന്റെ വധത്തിന് ഉത്തരവാദി ഇന്ത്യയെന്ന മുദ്രാവാക്യം വിളികളുമായാണ് ഖാലിസ്ഥാൻ അനുകൂല സംഘടനകൾ എംബസിക്ക് മുന്നിൽ പ്രതിഷേധിച്ചത്. ടൊറോന്റോയിലെ ഇന്ത്യൻ കോൺസുലേറ്റിന് മുന്നിൽ നൂറോളം ഖാലിസ്ഥാൻ വാദികൾ ഇന്ത്യയുടെ പതാക കത്തിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കട്ട് ഔട്ടുകൾക്ക് നേരെ ചെരുപ്പ് എറിഞ്ഞും പ്രതിഷേധമുണ്ടായി. പൊലീസ് ഇന്ത്യൻ കോൺസുലേറ്റുകൾക്ക് മുന്നിൽ കനത്ത സുരക്ഷ ഒരുക്കിയിരുന്നു. അതിനാൽ അക്രമങ്ങൾ ഒന്നും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല. നിജ്ജാർ വധത്തിൽ ഇന്ത്യയാണ് ഉത്തരവാദിയെന്നും മുദ്രാവാക്യം വിളികളുയർന്നു. മഞ്ഞ ഖാലിസ്ഥാൻ കൊടികളുമായാണ് പ്രതിഷേധക്കാർ എത്തിയത്. കാനഡയുടെ പതാകകളേന്തിയെത്തിയവരും പ്രതിഷേധത്തിൽ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *