തൃശൂർ: എയിംസ് വിഷയത്തിൽ താൻ പറഞ്ഞ വാക്കുകൾക്ക് മാറ്റമില്ലെന്നും, തൃശൂരിൽ എയിംസ് വരുമെന്ന് താൻ ഒരുകാലത്തും പ്രഖ്യാപിച്ചിട്ടില്ലെന്നും കേന്ദ്രമന്ത്രി സുരേഷ് ഗോപി. താൻ ഒറ്റ തന്തയ്ക്ക് പിറന്നവനാണ്, ഒരിക്കലും വാക്കുമാറില്ല എന്നും സുരേഷ് ഗോപി പറഞ്ഞു.
കമ്മ്യൂണിസം കാരണം തകർന്നുപോയ ആലപ്പുഴയെ കരകയറ്റാൻ വേണ്ടിയാണ് അവിടെ എയിംസ് സ്ഥാപിക്കണമെന്ന് താൻ ആവശ്യപ്പെടുന്നതെന്നും, തൃശൂരുകാർ ആലപ്പുഴയിൽ എയിംസ് വരാൻ വേണ്ടി പ്രാർത്ഥിക്കണമെന്നും സുരേഷ് ഗോപി പറഞ്ഞു. തൃശൂരിൽ നിന്ന് എംപി ആകുന്നതിനു മുമ്പുതന്നെ തൻ്റെ നിലപാട് ഇതുതന്നെയായിരുന്നു എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
തൃശൂരിൻ്റെ വികസനം ലക്ഷ്യമിട്ടുള്ള എസ് ജി കോഫി ടൈംസ് എന്ന പുതിയ ചർച്ചാ പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. മെട്രോ ട്രെയിൻ സർവീസ് തൃശൂരിലേക്ക് വരുമെന്ന് താൻ പറഞ്ഞിട്ടില്ലെന്നും സുരേഷ് ഗോപി വിശദീകരിച്ചു. അതേസമയം, നെടുമ്പാശ്ശേരിയിൽ നിന്ന് അങ്കമാലി വരെ എത്തുന്ന മെട്രോ പാത പിന്നീട് ഉപപാതയായി പാലിയേക്കര കടന്ന് കോയമ്പത്തൂരിലേക്ക് പോകണമെന്നാണ് താൻ ആവശ്യപ്പെട്ടത്. മറ്റൊരു ഉപപാത തൃപ്രയാർ, ഗുരുവായൂർ വഴി താനൂരിലും എത്തണമെന്നും സുരേഷ് ഗോപി പറഞ്ഞു.
