പുതിയ അന്താരാഷ്ട്ര കാർഷിക കരാറുകൾ രാജ്യത്തെ കാർഷിക മേഖലയെ വലിയ പ്രതിസന്ധിയിലാക്കുമെന്ന് സി.പി.എം പോളിറ്റ് ബ്യൂറോ അംഗം എം.എ. ബേബി. ഇത്തരം കരാറുകൾ ക്ഷീര കർഷകർക്ക് കനത്ത ആഘാതമുണ്ടാക്കുമെന്നും പ്രധാനമായും യൂറോപ്യൻ രാജ്യങ്ങളിലെ കാർഷിക മേഖലയ്ക്കാണ് ഇവ ഗുണം ചെയ്യുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. കരാറുകളിൽ ഒളിഞ്ഞിരിക്കുന്ന അപകടങ്ങൾ കേരളത്തിലെ കാർഷിക മേഖലയിലും സമാനമായ പ്രതിസന്ധികൾ സൃഷ്ടിക്കുമെന്ന് അദ്ദേഹം മുന്നറിയിപ്പ് നൽകി.

മുതിർന്ന നേതാവ് വി.എസ്. അച്യുതാനന്ദന് പ്രഖ്യാപിച്ച പത്മ പുരസ്കാരം അദ്ദേഹത്തിന്റെ വിപ്ലവകരമായ സംഭാവനകൾക്ക് ലഭിച്ച അംഗീകാരമാണെന്ന് ബേബി അഭിപ്രായപ്പെട്ടു. എന്നാൽ, വി.എസ് ജീവിച്ചിരുന്നെങ്കിൽ ഈ പുരസ്കാരം നിരസിക്കുമായിരുന്നു എന്നാണ് തന്റെ വിശ്വാസമെന്ന് അദ്ദേഹം പറഞ്ഞു. പുരസ്കാരം സ്വീകരിക്കുന്ന കാര്യത്തിൽ തീരുമാനം എടുക്കേണ്ടത് വി.എസിന്റെ കുടുംബമാണെന്നും അദ്ദേഹം വ്യക്തമാക്കി. രാഷ്ട്രീയ നിലപാടുകളുടെ അടിസ്ഥാനത്തിൽ പാർട്ടി മുൻപും ഇത്തരത്തിൽ പുരസ്കാരങ്ങൾ നിരസിച്ചിട്ടുണ്ടെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.

എൻ.എസ്.എസ് – എസ്.എൻ.ഡി.പി സഹകരണം നവോത്ഥാന മൂല്യങ്ങൾ വളർത്താനാണെങ്കിൽ അത് സ്വാഗതാർഹമാണെന്ന് അദ്ദേഹം പറഞ്ഞു. ഇത്തരം സംഘടനകൾ തമ്മിലുള്ള തർക്കങ്ങളിൽ രാഷ്ട്രീയ പാർട്ടികൾ ഇടപെടേണ്ടതില്ലെന്നും, സഹകരണം നാടിന്റെ നന്മയ്ക്കായിരിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു

Leave a Reply

Your email address will not be published. Required fields are marked *