കൊൽക്കത്ത: പശ്ചിമ ബംഗാളിൽ ഏഴു വയസുകാരിയെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ കേസിൽ അയൽവാസി പിടിയിൽ. ഞായറാഴ്ചയാണ് ദാരുണ സംഭവം അരങ്ങേറിയത്. കൊല്ലപ്പെട്ട ഏഴുവയസുകാരിയുടെ മൃതദേഹം ചാക്കിൽ പൊതിഞ്ഞ നിലയിൽ അയൽവാസിയുടെ ഫ്‌ലാറ്റിൽ നിന്നും കണ്ടെത്തുകയായിരുന്നു. സംഭവത്തിൽ 32കാരനായ പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു.
കൊൽക്കത്തയിലെ ശ്രീധർ റോഡ് സ്വദേശിനിയാണ് കൊല്ലപ്പെട്ട ഏഴുവയസുകാരി. ഞായറാഴ്ച രാവിലെ മുതലാണ് കുട്ടിയെ കാണാതാകുന്നത്. തുടർന്ന് മാതാപിതാക്കൾ പോലീസിൽ പരാതി നൽകുകയായിരുന്നു. കുട്ടി പോകാൻ സാധ്യതയുള്ള സ്ഥലങ്ങളെ കുറിച്ചും സമീപത്തെ സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ചും അന്വേഷണം നടത്തിയെങ്കിലും യാതൊരു സൂചനകളും തുടക്കത്തിൽ ലഭിച്ചിരുന്നില്ല. തിൽജാല പോലീസിന്റെ നേതൃത്വത്തിലായിരുന്നു അന്വേഷണം.
അപ്പാർട്ട്‌മെന്റ് സമുച്ചയത്തിലെ 32 ഫ്‌ലാറ്റുകളിലും പോലീസ് പരിശോധന നടത്തിയെങ്കിലും യാതൊരു വിവരവം ലഭിച്ചില്ല. അതിനിടെ തൊട്ടടുത്ത കെട്ടിടത്തിലേക്ക് പെൺകുട്ടി കയറിപ്പോകുന്ന ദൃശ്യങ്ങൾ പോലീസിന് ലഭിച്ചു. കെട്ടിടത്തിനുള്ളിൽ വിശദമായ പരിശോധന നടത്തിയെങ്കിലും പെൺകുട്ടിയെ കണ്ടെത്താനായില്ല. തുടർന്ന് പോലീസിനെതിരെ പ്രതിഷേവുമായി പ്രദേശവാസികൾ തടിച്ചുകൂടി. ഇതിനിടെ സമീപത്തെ പൂട്ടിക്കിടക്കുന്ന വീടുകേന്ദ്രീകരിച്ച് പ്രദേശവാസികൾ തന്നെ തെരച്ചിൽ നടത്തുകയായിരുന്നു.
പൂട്ട് തകർത്ത് അകത്ത് കയറിയപ്പോൾ കണ്ടത് ചാക്കിൽ പൊതിഞ്ഞ നിലയിലുള്ള പെൺകുട്ടിയുടെ മൃതദേഹമാണ്. തുടർന്ന് നടത്തിയ അന്വേഷണത്തിൽ പ്രതിയായ അലോക് കുമാറിനെ പോലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. അലോക് കുമാറിന്റെ ഫ്‌ലാറ്റിലെ രണ്ടാം നിലയിൽ ചാക്കിൽ പൊതിഞ്ഞ നിലയിൽ പെൺകുട്ടിയുടെ മൃതദേഹം കണ്ടതായി കൊൽക്കത്ത പോലീസ് സ്ഥിരീകരിച്ചു. ബിഹാറിലെ സമസ്തിപൂർ സ്വദേശിയാണ് അലോക് കുമാർ. കൊലപാതകം നടത്തിയതായി പ്രതി സമ്മതിച്ചിട്ടുണ്ട്. കൊലപാതകകാരണമടക്കം പോലീസ് അന്വേഷിച്ച് വരികയാണ്. പെൺകുട്ടിയുടെ ചെവിയിലും തലയിലും മുറിവേറ്റ പാടുകളുണ്ട്.
