ലോക്‌സഭാ തിരഞ്ഞെടുപ്പിനുള്ള നാമനിര്‍ദ്ദേശ പത്രികകള്‍ നാളെ (മാർച്ച്‌ 28) മുതല്‍ നല്‍കാം. വരണാധികാരിക്കോ പ്രത്യേകം നിശ്ചയിക്കപ്പെട്ട ഉപവരണാധികാരിക്കോ ആണ് പത്രിക നല്‍കേണ്ടത്. കോഴിക്കോട് മണ്ഡലത്തിന്റെ വരണാധികാരി ജില്ലാ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥന്‍ കൂടിയായ ജില്ലാ കലക്ടര്‍ സ്‌നേഹില്‍ കുമാര്‍ സിംഗും ഉപവരണാധികാരി സബ് കലക്ടര്‍ ഹര്‍ഷില്‍ ആര്‍ മീണയുമാണ്. എഡിഎം കെ അജീഷാണ് വടകര മണ്ഡലത്തിന്റെ വരണാധികാരി. ഉപവരണാധികാരി വടകര ആര്‍ഡിഒ അന്‍വര്‍ സാദത്ത് പി. കലക്ടറേറ്റില്‍ വച്ചാണ് ഇരു മണ്‌ലങ്ങളിലേക്കുമുള്ള നാമനിര്‍ദ്ദേശപ്പത്രികകള്‍ സ്വീകരിക്കുക. രാവിലെ 11 മുതല്‍ വൈകിട്ട് മൂന്നു വരെയാണ് പത്രിക സ്വീകരിക്കുന്ന സമയം. അവസാന തീയതി ഏപ്രില്‍ നാല്. നെഗോഷ്യബിള്‍ ഇന്‍സട്രുമെന്റ്സ് ആക്ട് പ്രകാരം അവധി ദിനങ്ങളായ മാര്‍ച്ച് 29, 31, എപ്രില്‍ ഒന്ന് തീയതികളില്‍ പത്രിക സമര്‍പ്പണം ഉണ്ടാവില്ല. സൂക്ഷ്മ പരിശോധന ഏപ്രില്‍ അഞ്ചിന് നടക്കും. നാമനിര്‍ദേശ പത്രിക പിന്‍വലിക്കാനുള്ള അവസാന തീയതി ഏപ്രില്‍എട്ടാണ്.സ്ഥാനാര്‍ത്ഥിക്ക് നേരിട്ടോ പിന്തുണയ്ക്കുന്നയാള്‍ക്കോ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കാവുന്നതാണ്. പിന്തുണയ്ക്കുന്നയാള്‍ സ്ഥാനാര്‍ത്ഥി മത്സരിക്കുന്ന പാര്‍ലമെന്റ് മണ്ഡലത്തിലെ വോട്ടറായിരിക്കണം. അംഗീകൃത ദേശീയ-സംസ്ഥാന പാര്‍ട്ടികളുടെ സ്ഥാനാര്‍ത്ഥികളെ ഒരാള്‍ മാത്രം പിന്തുണച്ചാല്‍ മതി. മറ്റു പാര്‍ട്ടികളുടെ സ്ഥാനാര്‍ത്ഥികള്‍ക്കും സ്വതന്ത്ര സ്ഥാനാര്‍ത്ഥികള്‍ക്കും 10 വോട്ടര്‍മാരുടെ പിന്തുണ ഉണ്ടായിരിക്കണം. ഒരു സ്ഥാനാര്‍ത്ഥിക്ക് പരമാവധി നാല് പത്രിക വരെ നല്‍കാവുന്നതും രണ്ട് ലോക്സഭാ മണ്ഡലങ്ങളില്‍ മത്സരിക്കാവുന്നതുമാണ്.പത്രിക സമര്‍പ്പിക്കുമ്പോള്‍ ഫോറം 26 ലുള്ള സത്യവാങ്മൂലം മുദ്രപത്രത്തില്‍ തയ്യാറാക്കി നോട്ടറി അല്ലെങ്കില്‍ ഒന്നാം ക്ലാസ് മജിസട്രേറ്റ് സാക്ഷ്യപ്പെടുത്തി നല്‍കണം. സാക്ഷ്യപത്രത്തില്‍ സ്ഥാനാര്‍ത്ഥിയുടെ വിദ്യാഭ്യാസ യോഗ്യത, സ്വത്ത് വിവരങ്ങള്‍, ക്രിമിനില്‍ പശ്ചാത്തലം, രാഷ്ട്രീയ കക്ഷി ബന്ധം, സോഷ്യല്‍ മീഡിയ അക്കൗണ്ടുകളുടെ വിവരം എന്നിവ ഉള്‍പ്പെടുത്തണം. ഇത്തരത്തില്‍ സ്ഥാനാര്‍ത്ഥി സമര്‍പ്പിക്കുന്ന സാക്ഷ്യപത്രം പൊതുജനങ്ങളുടെ അറിവിലേക്കായി വരണാധികാരി പ്രസിദ്ധീകരിക്കും.പത്രിക സമര്‍പ്പിക്കുമ്പോള്‍ 25,000 രൂപ ചലാനായോ പണമായോ കെട്ടിവെക്കണം. പട്ടികജാതി-പട്ടികവര്‍ഗ വിഭാഗക്കാര്‍ക്ക് സര്‍ട്ടിഫിക്കറ്റ് ഹാജരാക്കുന്ന സാഹചര്യത്തില്‍ 12,500 രൂപ കെട്ടിവെച്ചാല്‍ മതി.*പ്രവേശനം അഞ്ച് പേര്‍ക്ക് മാത്രം*സ്ഥാനാര്‍ഥി ഉള്‍പ്പെടെ അഞ്ച് പേര്‍ക്ക് മാത്രമാണ് പത്രിക സമര്‍പ്പിക്കുന്ന സമയത്ത് വരണാധികാരിയുടെ മുറിയിലേക്ക് പ്രവേശിക്കാന്‍ അനുവാദം ലഭിക്കുക. വരണാധികാരിയുടെ ഓഫീസിന് 100 മീറ്റര്‍ ചുറ്റളവില്‍ മൂന്ന് വാഹനങ്ങള്‍ക്കാണ് പ്രവേശനത്തിന് അനുമതിയുള്ളത്. *ക്രിമിനല്‍ പശ്ചാത്തലം വെളിപ്പെടുത്തണം*ക്രിമിനല്‍ പശ്ചാത്തലമുള്ള സ്ഥാനാര്‍ത്ഥികള്‍ മത്സരിക്കുന്ന സാഹചര്യത്തില്‍ ബന്ധപ്പെട്ട കേസ് സംബന്ധിച്ച വിവരം സ്ഥാനാര്‍ത്ഥി സ്വന്തം നിലയില്‍ മാധ്യമങ്ങളിലൂടെ മൂന്ന് തവണ പ്രസിദ്ധപ്പെടുത്തേണ്ടതും ഇലക്ഷന്‍ കമ്മീഷനെ അറിയിക്കേണ്ടതുമാണ്. ഇതിന് പുറമെ ബന്ധപ്പെട്ട രാഷ്ട്രീയപാര്‍ട്ടികളും തങ്ങളുടെ സ്ഥാനാര്‍ത്ഥികളുടെ ക്രമിനല്‍ പശ്ചാത്തലം സംബന്ധിച്ച വിവരം മാധ്യമങ്ങള്‍ വഴി പ്രസിദ്ധപ്പെടുത്തണം.*സത്യപ്രതിജ്ഞ*പത്രിക സമര്‍പ്പിക്കുമ്പോള്‍ സ്ഥാനാര്‍ത്ഥികള്‍ നിശ്ചിത മാതൃകയിലുള്ള സത്യപ്രതിജ്ഞ വരണാധികാരി മുമ്പാകെ എടുക്കണം. വരണാധികാരി മുമ്പാകെ ഹാജരാകാന്‍ സാധിക്കാത്ത പക്ഷം ബന്ധപ്പെട്ട അംഗീകൃത അധികാരികള്‍ മുമ്പാകെ സത്യപ്രതിജ്ഞ എടുക്കണം.സ്ഥാനാര്‍ത്ഥി മത്സരിക്കുന്ന മണ്ഡലത്തിലെ വോട്ടര്‍പട്ടികയില്‍ പേരില്ലാത്ത വ്യക്തിയാണെങ്കില്‍ ഏത് മണ്ഡലത്തിലെ വോട്ടര്‍ പട്ടികയിലോണോ ഉള്ളത് ആയതിന്റെ പകര്‍പ്പ് പത്രികയോടൊപ്പം സമര്‍പ്പിക്കണം. അംഗീകൃത രാഷ്ട്രീയപാര്‍ട്ടികളുടെ സ്ഥാനാര്‍ത്ഥികള്‍ ബന്ധപ്പെട്ട രാഷ്ട്രീയ പാര്‍ട്ടിയുടെ സംസ്ഥാന-ദേശീയ സെക്രട്ടറി നല്‍കുന്ന ഫോറം എ, ഫോറം ബി എന്നിവ പത്രികയോടൊപ്പം സമര്‍പ്പിക്കണം. സ്ഥാനാര്‍ത്ഥികള്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥരോ, സര്‍ക്കാര്‍ വേതനം കൈപ്പറ്റുന്നവരോ, സര്‍ക്കാരുമായി ഏതെങ്കിലും കരാറില്‍ ഏര്‍പ്പെട്ടവരോ, ഇലക്ഷന്‍ കമ്മീഷന്‍ അയോഗ്യരാക്കിയവരോ, മറ്റൊരു രാജ്യത്തിന്റെ പൗരത്വം സ്വീകരിച്ചവരോ ആകരുത്.*ബാങ്ക് അക്കൗണ്ട് എടുക്കണം*പത്രിക സമര്‍പ്പണത്തിന് മുമ്പായി സ്ഥാനാര്‍ത്ഥി സ്വന്തം പേരിലോ, സ്ഥാനാര്‍ത്ഥിയുടെയും ഏജന്റിന്റെയും കൂട്ടായ പേരിലോ ഒരു ബാങ്ക് അക്കൗണ്ട് ആരംഭിക്കണം. തുടര്‍ന്ന് തിരഞ്ഞെടുപ്പ് സംബന്ധിച്ച് വരുന്ന എല്ലാ പണമിടപാടുകള്‍ക്കും ഈ അക്കൗണ്ടാണ് ഉപയോഗിക്കേണ്ടത്. *ആപ്പ് വഴിയും പത്രിക സമര്‍പ്പിക്കാം*നാമനിര്‍ദ്ദേശപത്രികയും സത്യവാങ്മൂലവും സമര്‍പ്പിക്കുന്നതിനും പൊതുപരിപാടികള്‍, റാലികള്‍ മറ്റ് തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ എന്നിവക്കുള്ള അനുമതി തേടുന്നതിനുമായി കമ്മീഷന്റെ സുവിധ അപ്ലിക്കേഷനോ suvidha.eci.gov.in എന്ന വെബ്‌സൈറ്റോ ഉപയോഗപ്പെടുത്താം. ആന്‍ഡ്രോയിഡ്, ഐ.ഒ.എസ്, വിന്‍ഡോസ് എന്നിവയില്‍ സുവിധ ആപ്പ് ലഭ്യമാണ്. സ്ഥാനാര്‍ത്ഥികള്‍, രാഷ്ട്രീയപാര്‍ട്ടി പ്രതിനിധികള്‍, തിരഞ്ഞെടുപ്പ് ഏജന്റ് എന്നിവര്‍ക്ക് സുവിധയിലൂടെ അപേക്ഷ സമര്‍പ്പിക്കാം. നാമനിര്‍ദ്ദേശ പത്രികക്കൊപ്പം കെട്ടിവെക്കേണ്ട തുക ഓണ്‍ലൈനായി അടക്കാനുള്ള സംവിധാനവുമുണ്ട്. ലോഗിന്‍ ചെയ്ത് സ്ഥാനാര്‍ത്ഥികള്‍ക്ക് അവരുടെ നാമനിര്‍ദ്ദേശത്തിന്റെ സ്ഥിതി പരിശോധിക്കാനാകും. സ്ഥാനാര്‍ഥിത്വത്തിനുള്ള അനുമതി ലഭിച്ചതിനുശേഷം സ്ഥാനാര്‍ഥികള്‍ നേരിട്ട് ഹാജരായി ഓണ്‍ലൈനായി സമര്‍പ്പിച്ച നാമനിര്‍ദ്ദശ പത്രികയുടെ പ്രിന്റ് റിട്ടേണിങ് ഓഫീസര്‍ മുന്‍പാകെ സമര്‍പ്പിച്ചാല്‍ മതിയാവും.

Leave a Reply

Your email address will not be published. Required fields are marked *