കൊച്ചി: ബിജെപി നേതാവ് ബി ഗോപാലകൃഷ്ണൻ്റെ വർഗീയ പരാമർശത്തിൽ വിമർശനവുമായി ഹൈക്കോടതി. പരാമർശം ഗൗരവതരമെന്ന് ഹൈക്കോടതി പറഞ്ഞു. രണ്ടുമാസത്തിനകം നടപടിയെടുക്കണമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന് നിർദേശം നൽകി. പരാമർശം ഗുരുതര സ്വഭാവമുള്ളതാണെന്ന് ഹൈക്കോടതി നിരീക്ഷിച്ചു. മാതൃക പെരുമാറ്റച്ചട്ടം കൊണ്ട് എന്ത് ചെയ്യാനാകുമെന്നും സമൂഹത്തിൽ ഉണ്ടാക്കിയ ആഘാതം എങ്ങനെ മറികടക്കാനാകുമെന്ന് കോടതി ആരാഞ്ഞു.

ഗോപാലകൃഷ്ണനെ അയോഗ്യനാക്കണമെന്നാവശ്യപ്പെട്ടുള്ള ഹർജിയിലാണ് നിർണായകമായ നിരീക്ഷണം നടത്തിയത്. അതേസമയം, നിരവധി പരാതികൾ ലഭിച്ചതായി തെരഞ്ഞെടുപ്പ് കമ്മീഷൻ പറഞ്ഞു. വരണാധികാരിയുടെ പരാതിയിൽ പൊലീസ് ക്രിമിനൽ കേസ് എടുത്തിരുന്നുവെന്നും വീഡിയോ നീക്കം ചെയ്തെന്നും കമ്മീഷൻ അറിയിച്ചു. നടപടികൾ ആരംഭിച്ചതായും തെരഞ്ഞെടുപ്പ് കമ്മീഷൻ കൂട്ടിച്ചേർത്തു.

അര നൂറ്റാണ്ടായി ഗുരുവായൂരിൽ ഹിന്ദു എംഎൽഎ ഉണ്ടായിട്ടില്ലെന്നായിരുന്നു ഗോപാലകൃഷ്ണൻ്റെ വിവാദ പരാമർശം. ഇടതനും വലതനും ഹിന്ദു സമൂഹത്തിൽ നിന്നുള്ള സ്ഥാനാർത്ഥികളെ മത്സരിപ്പിക്കുന്നില്ലായെന്നും മലപ്പുറത്ത് സംവരണ മണ്ഡലം ഒഴികെ ഒരിടത്തും ഹിന്ദുക്കളെ സ്ഥാനാർത്ഥിയാക്കുന്നില്ല എന്നുള്ള വർഗീയ പരാമർശമാണ് ബി ഗോപാലകൃഷ്ണൻ നടത്തിയത്.

Leave a Reply

Your email address will not be published. Required fields are marked *