യുപി പോലീസ് അറസ്റ്റ് ചെയ്തു ജയിലിൽ കഴിയുന്ന കോവിഡ് ബാധിതനായ മലയാളി മാധ്യമ പ്രവര്‍ത്തകന്‍ സിദ്ദീഖ് കാപ്പന്റെ മെഡിക്കല്‍ റിപ്പോര്‍ട്ട് ഹാജരാക്കാന്‍ സുപ്രീം കോടതി നിര്‍ദേശം. സിദ്ദീഖ് കാപ്പനെ ചികിത്സയ്ക്കായി ഡല്‍ഹി എയിംസി ലേക്ക് മാറ്റണമെന്ന ആവശ്യം നാളെ പരിഗണിക്കാന്‍ കോടതി മാറ്റി.
20-ാം തീയതി കോവിഡ് സ്ഥിരീകരിച്ച കാപ്പനെ മധുരയിലെ കൃഷ്ണ മോഹന്‍ മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. കാപ്പനെ ആശുപത്രിയില്‍ ചങ്ങലയ്ക്ക് ഇട്ടിരിക്കുകയാണെന്ന് അഭിഭാഷകന്‍ വില്‍സ് മാത്യു കോടതിയെ അറിയിച്ചു. എന്നാല്‍ ഉത്തര്‍പ്രദേശ് സര്‍ക്കാരിന് വേണ്ടി ഹാജരായ സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത ഈ ആരോപണം നിഷേധിച്ചു. തുടര്‍ന്നാണ് കാപ്പന്റെ മെഡിക്കല്‍ റിപ്പോര്‍ട്ട് ഹാജരാക്കാന്‍ കോടതി നിര്‍ദേശിച്ചത്.
ചികിത്സയ്ക്കായി ഡല്‍ഹിയിലെ എയിംസിലേക്കോ സഫ്ദര്‍ ജങ് ആശുപത്രിയിലേക്കോ സിദ്ദിഖ് കാപ്പനെ മാറ്റണമെന്ന് ആവശ്യപ്പെട്ട് കേരള പത്രപ്രവര്‍ത്തക യൂണിയനും കാപ്പന്റെ ഭാര്യ റൈഹാനത്തുമാണ് സുപ്രീം കോടതിയെ സമീപിച്ചിരിക്കുന്നത്. നിലവില്‍ മഥുരയിലെ ആശുപത്രിയില്‍ ചികിത്സയിലാണ് സിദ്ദിഖ് കാപ്പന്‍. കൊവിഡ് രോഗബാധിതനായ കാപ്പനെ ജയിലിൽ ശുചിമുറിയിലേക്ക് പോയപ്പോൾ അവിടെ കുഴഞ്ഞുവീണതിനെത്തുടർന്നാണ് കാപ്പനെ ആശുപത്രിയിലേക്ക് മാറ്റിയത്
