കര്‍ണാടകയിലെ ബെല്ലാരെയില്‍ യുവമോര്‍ച്ചയുടെ ജില്ലാ സെക്രട്ടറി പ്രവീണ്‍ നെട്ടാരുവിനെ ബൈക്കിലെത്തിയ അഞ്ജാത മൂന്നംഗ സംഘം വെട്ടിക്കൊലപ്പെടുത്തി. ചൊവ്വാഴ്ച രാത്രിയിലാണ് സംഭവമുണ്ടായത്.

ബെല്ലാരയ്ക്ക് സമീപം കോഴിക്കടയുടെ ഉടമയായ നെട്ടാരുവിനെ ജോലികള്‍ കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുന്നതിനിടെ ബൈക്കിലെത്തിയ അജ്ഞാതരായ മൂന്നംഗ സംഘം വെട്ടുകത്തി ഉപയോഗിച്ച് ആക്രമിക്കുകയായിരുന്നു. തൊട്ടടുത്ത കടയിലേക്ക് ഓടിക്കയറി രക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും പിന്നാലെ ഓടിയെത്തിയ അക്രമികള്‍ തലയില്‍ മൂര്‍ച്ചയേറിയ നീളന്‍ കത്തിക്കൊണ്ട് വെട്ടുകയായിരുന്നു.

പ്രവീണിനെ പിന്നീട് തൊട്ടടുത്തുള്ള സ്വകാര്യ ആശുപത്രിയില്‍ എത്തിക്കാന്‍ ശ്രമിച്ചെങ്കിലും മരിച്ചു. പ്രാദേശിക സംഘങ്ങള്‍ തമ്മിലുള്ള കുടിപകയാണ് കൊലപാതത്തിലേക്ക് എത്തിയതെന്നാണ് പൊലീസ് നിഗമനം. മംഗളൂരുവില്‍ മുന്‍പ് നടന്ന മറ്റൊരു കൊലപാതകത്തിന്റെ പ്രതികാരമായാണ് പൊലീസ് സംശയിക്കുന്നത്. പ്രതികള്‍ക്കായി തെരച്ചില്‍ ഊര്‍ജ്ജിതമാക്കി. വേഗത്തില്‍ അറസ്റ്റ് ആവശ്യപ്പെട്ട് പൊലീസ് സ്റ്റേഷന് മുന്നില്‍ ബിജെപി പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചു.

അതിനിടെ പ്രവീണിന്റെ കൊലപാതകത്തില്‍ കര്‍ണാടക മുഖ്യമന്ത്രി അനുശോചനം രേഖപ്പെടുത്തി. പാര്‍ട്ടി പ്രവര്‍ത്തകന്റെ ക്രൂരകൊലപാതകത്തിന് കാരണക്കാരായവരെ ഉടന്‍ അറസ്റ്റ് ചെയ്യുമെന്ന് അദ്ദേഹം പറഞ്ഞു. കുടുംബത്തിന്റെ ദുഃഖത്തില്‍ അനുശോചനവും രേഖപ്പെടുത്തി.

Leave a Reply

Your email address will not be published. Required fields are marked *