തനിക്കെതിരായ ലൈംഗിക അതിക്രമ പരാതി വ്യാജമാണെന്നും മാനനഷ്ടക്കേസ് കൊടുക്കുമെന്നും ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് സി. കൃഷ്ണകുമാര്‍. പ്രതിപക്ഷ നേതാവ് വി.ഡി. സതീശനും സന്ദീപ് വാര്യരുമൊക്കെ എന്തോ പൊട്ടിക്കും, തേങ്ങയുടയ്ക്കും എന്നൊക്കെ പറഞ്ഞപ്പോള്‍ എന്തോ വലിയ ആറ്റംബോംബ് പൊട്ടിക്കുമെന്നാണ് താന്‍ കരുതിയതെന്നും എന്നാല്‍ ഇപ്പോള്‍ പുറത്തെത്തിയ പരാതി പൊട്ടാതെപോയ നനഞ്ഞ ഓലപ്പടക്കമാണെന്നും അദ്ദേഹം പാലക്കാട്ട് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

ഭാര്യവീട്ടിലെ സ്വത്ത് തര്‍ക്കവുമായി ബന്ധപ്പെട്ടതാണ് ഉന്നയിക്കപ്പെട്ടിരിക്കുന്ന പരാതിയെന്ന് കൃഷ്ണകുമാര്‍ പറഞ്ഞു. 2010-ല്‍ ഇതരമതസ്ഥനായ ഒരാളെ വിവാഹംകഴിച്ച് എറണാകുളത്ത് താമസമാക്കിയ ആളാണ് പരാതിക്കാരി. വിൽപത്രവുമായി ബന്ധപ്പെട്ട് ഇവർ പ്രശ്നങ്ങളുണ്ടാക്കുകയും പോലീസിൽ പരാതി നൽകുകയും ചെയ്കിരുന്നു. പരാതി നല്‍കിയ സമയത്ത്, കേസിന് ബലംകിട്ടാന്‍ താന്‍ പീഡിപ്പിക്കാന്‍ ശ്രമിച്ചെന്ന് കാണിച്ച് പരാതി കൊടുക്കുകയായിരുന്നെന്ന് കൃഷ്ണകുമാര്‍ പറഞ്ഞു.

2015-ല്‍ മുന്‍സിപ്പല്‍ തിരഞ്ഞെടുപ്പില്‍ താന്‍ മത്സരിച്ചപ്പോഴും പിന്നീട് ഭാര്യ 2020-ല്‍ മുന്‍സിപ്പല്‍ തിരഞ്ഞെടുപ്പില്‍ മത്സരിച്ചപ്പോഴും ഉയര്‍ന്നുവന്ന പരാതിയാണിതെന്ന് അദ്ദേഹം മാതൃഭൂമി ന്യൂസിനോട് പ്രതികരിച്ചു. ഈ പരാതി പോലീസ് അന്വേഷിച്ച് കോടതിയില്‍ റിപ്പോര്‍ട്ട് കൊടുത്തിട്ടുള്ളതും കോടതി തള്ളിക്കളഞ്ഞിട്ടുള്ളതുമാണ്. ഇത്തരം നനഞ്ഞപടക്കവുമായാണ് വരുന്നത്. വ്യാജപരാതിയാണെന്ന് അറിയാവുന്നതിനാല്‍ പരാതിക്കാരി നേരത്തെ വാര്‍ത്താസമ്മേളനം വിളിച്ച് ഇത് ഉന്നയിച്ചപ്പോള്‍ മാധ്യമങ്ങള്‍ വാര്‍ത്തകൊടുത്തിരുന്നില്ല. അന്ന് പാര്‍ട്ടിക്ക് അകത്തുനിന്ന് ഓപ്പറേറ്റ് ചെയ്തിരുന്നയാള്‍ ഇന്ന് കോണ്‍ഗ്രസ് പാര്‍ട്ടിയിലിരുന്ന് ചെയ്യുന്നുവെന്നേയുള്ളൂവെന്നും കൃഷ്ണകുമാര്‍ പറഞ്ഞു.

രാഹുല്‍ മാങ്കൂട്ടത്തിലിനെതിരേ വന്ന ആരോപണത്തിന്റെ ശ്രദ്ധ വഴിതിരിച്ചുവിടാനുള്ള നീക്കമാണിതെന്നും കൃഷ്ണകുമാര്‍ ആരോപിച്ചു. 2015-ലും 2020-ലും പൊട്ടാതിരുന്ന പടക്കം ഇപ്പോള്‍ പൊട്ടിച്ചാലും പൊട്ടാന്‍ പോകുന്നില്ല. എന്ത് ആരോപണം വന്നാലും രാഹുലിനെതിരായ സമരത്തില്‍നിന്ന് ബിജെപി പിന്നോട്ടില്ല. രണ്ടുദിവസമായി പടക്കം പൊട്ടിക്കും തേങ്ങയുടയ്ക്കും എന്നൊക്കെ ആരാണ് പറയുന്നത്. ആ വ്യക്തി ബിജെപി ഭാരവാഹിയായിരുന്ന സമയത്തുതന്നെ, 2015-ലും 2020-ലും തനിക്കെതിരേ പാര്‍ട്ടിക്കുള്ളില്‍നിന്നുകൊണ്ട് ചെയ്യിച്ചതാണ്. ഇപ്പോള്‍ കോണ്‍ഗ്രസിനുള്ളില്‍നിന്നും അതാണ് ചെയ്യുന്നത്. തേങ്ങയുടയ്ക്കാന്‍ പോകുന്നു എന്ന് പറയുമ്പോള്‍ ഏത് തേങ്ങയാണെന്ന് തനിക്ക് അറിയാമെന്നും കൃഷ്ണകുമാര്‍ കൂട്ടിച്ചേര്‍ത്തു.

കുറച്ചുവര്‍ഷം മുന്‍പ് കൃഷ്ണകുമാറില്‍നിന്ന് ലൈംഗിക അതിക്രമം നേരിട്ടുവെന്നാണ് പാലക്കാട് സ്വദേശിനിയായ യുവതി ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖറിന് നൽകിയ പരാതിയില്‍ ആരോപിച്ചിരുന്നത്. തുടർന്ന് എളമക്കരയിലെ ആര്‍എസ്എസ് സംസ്ഥാന ഓഫീസിലെത്തി ഗോപാലന്‍കുട്ടി മാസ്റ്ററോടും പിന്നീട് ബിജെപി നേതാക്കളായ വി. മുരളീധരനോടും എം.ടി. രമേശിനോടും പരാതി ഉന്നയിച്ചു. നീതി ലഭ്യമാക്കാമെന്നും കൃഷ്ണകുമാറിനെതിരേ നടപടി കൈക്കൊള്ളാമെന്നും എല്ലാവരും ഉറപ്പുനല്‍കി. എന്നാല്‍, ഇതുവരെ യാതൊരു നടപടിയും കൈക്കൊണ്ടിട്ടില്ല, യുവതി പരാതിയില്‍ ആരോപിക്കുന്നു.

സ്ത്രീകളോട് മോശമായി പെരുമാറിയെന്ന ആരോപണം നേരിടുന്ന രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയ്‌ക്കെതിരായത് ഉള്‍പ്പെടെയുള്ള ബിജെപി പ്രതിഷേധത്തിന്റെ മുന്‍നിരയിൽ കൃഷ്ണകുമാറുണ്ട്. എന്നാല്‍, ഇത്തരം പ്രതിഷേധങ്ങള്‍ക്ക് നേതൃത്വം കൊടുക്കാനുള്ള ധാര്‍മികമായ യോഗ്യത അദ്ദേഹത്തിനില്ലെന്നും പരാതിക്കാരി പറയുന്നു.

Leave a Reply

Your email address will not be published. Required fields are marked *