ന്യൂ‍ഡൽഹി: ഡൽഹിയിൽ നടന്ന എഐ ഉച്ചകോടിക്കിടെ ഷർട്ടൂരി പ്രതിഷേധിച്ച സംഭവത്തിൽ അറസ്റ്റിലായ യൂത്ത് കോൺഗ്രസ് ദേശീയ അധ്യക്ഷൻ ഉദയ് ഭാനു ചിബിന് കോടതി ജാമ്യം അനുവദിച്ചു. ഇന്ന് പുലർച്ചെയാണ് ഡൽഹി മജിസ്‌ട്രേറ്റ് കോടതി ജാമ്യ ഉത്തരവ് പുറപ്പെടുവിച്ചത്. ചിബിനെതിരെ ശക്തമായ തെളിവുകൾ ഹാജരാക്കാൻ ഡൽഹി പൊലീസിന്റെ ക്രൈംബ്രാഞ്ച് വിഭാഗത്തിന് കഴിയാത്ത സാഹചര്യത്തിലാണ് കോടതി നടപടി. റിമാൻഡ് കാലാവധി നീട്ടാൻ മതിയായ കാരണങ്ങളില്ലെന്ന് കോടതി നിരീക്ഷിച്ചതായി അഭിഭാഷകർ വ്യക്തമാക്കി.

ഫെബ്രുവരി 24-നാണ് കേസിൽ ഉദയ് ഭാനു ചിബിനെ ഡൽഹി പൊലീസ് അറസ്റ്റ് ചെയ്തത്. 15 മണിക്കൂർ നീണ്ട ചോദ്യം ചെയ്യലിന് ശേഷമായിരുന്നു നടപടി. ഫെബ്രുവരി 20-ന് എഐ ഇംപാക്ട് എക്‌സ്‌പോ നടന്ന പ്രദർശന ഹാളിനുള്ളിൽ ഒരു കൂട്ടം യൂത്ത് കോൺഗ്രസ് പ്രവർത്തകർ ഷർട്ടൂരി പ്രതിഷേധിക്കുകയും പ്രധാനമന്ത്രിക്കെതിരെ മുദ്രാവാക്യം വിളിക്കുകയും ചെയ്തിരുന്നു. ഈ പ്രതിഷേധത്തിന് പിന്നാലെ പ്രതികരിച്ചതിനെത്തുടർന്നാണ് ചിബിനെയും കേസിൽ പ്രതി ചേർത്തത്.

ഓൺലൈൻ രജിസ്ട്രേഷനും ക്യുആർ കോഡ് പാസും ഉപയോഗിച്ചാണ് പ്രതിഷേധക്കാർ അതീവ സുരക്ഷയുള്ള പ്രദർശന ഹാളിനുള്ളിൽ പ്രവേശിച്ചത്. കൃത്യമായ പ്ലാനിംഗിലൂടെ നടന്ന പ്രതിഷേധം സുരക്ഷാ വീഴ്ചയായാണ് പൊലീസ് കണക്കാക്കിയത്. എന്നാൽ, ജനാധിപത്യപരമായ പ്രതിഷേധത്തെ അടിച്ചമർത്താനാണ് പൊലീസ് ശ്രമിക്കുന്നതെന്ന് യൂത്ത് കോൺഗ്രസ് ആരോപിച്ചു. ജാമ്യം ലഭിച്ചതോടെ ചിബിൻ ഇന്ന് ജയിലിൽ നിന്ന് മോചിതനാകും.

Leave a Reply

Your email address will not be published. Required fields are marked *