തൃശൂർ ജില്ലാ ആശുപത്രിയിൽ ഗർഭാശയ മുഴ നീക്കം ചെയ്യുന്നതിനിടെ യുവതിയുടെ മൂത്രനാളിയിൽ മുറിവേറ്റതായി പരാതി. കുന്നുംപറമ്പ് സ്വദേശിനിയായ സുജയാണ് ജില്ലാ ആശുപത്രിയിലെ ഡോക്ടർക്കെതിരെ ചികിത്സാ പിഴവ് ആരോപണവുമായി രംഗത്തെത്തിയത്. ശസ്ത്രക്രിയയ്ക്കിടെ അബദ്ധം സംഭവിച്ചതായി ഡോക്ടർ തന്നെ ബന്ധുക്കളെ അറിയിക്കുകയായിരുന്നുവെന്ന് സുജ പറഞ്ഞു.
ഗർഭാശയ മുഴ നീക്കം ചെയ്യാനായി ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട സുജയ്ക്ക് ശസ്ത്രക്രിയയ്ക്കിടെയാണ് പരിക്കേറ്റത്. തുടർന്ന് ഉടൻ തന്നെ സമീപത്തെ സ്വകാര്യ മെഡിക്കൽ കോളേജിലേക്ക് മാറ്റി തുടർ ശസ്ത്രക്രിയകൾ നടത്തി. 20 ദിവസത്തെ ആശുപത്രിവാസത്തിന് ശേഷമാണ് സുജ വീട്ടിലേക്ക് മടങ്ങിയത്. സ്വകാര്യ ആശുപത്രിയിലെ ചികിത്സാ ചെലവിന്റെ പകുതിയോളം തുക ബന്ധപ്പെട്ട സർക്കാർ ഡോക്ടർ തന്നെ അടച്ചതായും സുജ വ്യക്തമാക്കി. ഡോക്ടർ വീഴ്ച സമ്മതിച്ച സാഹചര്യത്തിൽ നിയമപരമായ പരാതിയുമായി മുന്നോട്ടു പോകാൻ താല്പര്യമില്ലെന്നും അവർ കൂട്ടിച്ചേർത്തു.
