മ്യാ​ന്മ​റി​ൽ പട്ടാള ക്രൂരത തുടരുന്നു; ഇന്നലെ മാത്രം സുരക്ഷാസേന വെടിവെച്ച് കൊന്നത് 114 പേരെ

യാങ്കൂൺ: മ്യാന്‍മറില്‍ പട്ടാള അട്ടിമറിക്കെതിരെ പ്രതിഷേധിച്ചവരെ കൂട്ടമായി കൊന്നൊടുക്കി മ്യാന്‍മര്‍ സൈന്യം. സ്ത്രീകളും കുട്ടികളുമുള്‍പ്പെടെ 114 പേരെയാണ് സൈന്യം ഇന്നലെ മാത്രം വെടിവെച്ചുകൊന്നത്.മ്യാന്‍‌മറിന്റെ 76ആം സായുധസേന ദിനമായിരുന്നു ഇന്നലെ. ഇതിന്റെ ഭാഗമായി ആയിരക്കണക്കിന് പേരാണ് സൈന്യത്തിനെതിരെ മുദ്രാവാക്യവുമായി തെരുവിലിറങ്ങിയത്. ഈ സംഘങ്ങള്‍ക്ക് നേരെയാണ് സൈന്യം വെടിയുതിര്‍ത്തത്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ കുട്ടികളും സ്ത്രീകളും ഉള്‍പ്പെടെ സൈന്യത്തിന്റെ കൂട്ടക്കൊലക്ക് ഇരകളായി.

24 നഗരങ്ങളിലായി 93 പേര്‍ക്കാണ് ജീവൻ നഷ്ടമായത്. മാർച്ച് 14ന് 74നും 90നും ഇടയിൽ പേര്‍ കൊല്ലപ്പെട്ടതാണ് ഇതിന് മുമ്പുള്ള വലിയ മരണ നിരക്ക്. അട്ടിമറിക്കെതിരെ പ്രതിഷേധിച്ച 300 ലേറെ പേരെയാണ് സൈന്യം ഇതുവരെകൊന്നുതള്ളിയത്.അതിക്രമത്തിനെതിരെ അന്താരാഷ്‌ട്ര തലത്തിൽ വലിയ പ്രതിഷേധം ഉയരുന്നുണ്ടെങ്കിലും മ്യാന്‍മറില്‍ സ്ഥിതി രൂക്ഷമായി തുടരുകയാണ്. സായുധസേന ദിനം രാജ്യചരിത്രത്തിലെ ഭീകരതയുടെയും അവകാശ ലംഘനങ്ങളുടെയും ദിനമായി നിലനിൽക്കുമെന്ന് മ്യാൻമറിലെ യൂറോപ്യൻ യൂണിയൻ പ്രതിനിധി സംഘം അഭിപ്രായപ്പെട്ടു.

Leave a Reply

Your email address will not be published. Required fields are marked *