ലൈംഗിക പീഡന പരാതി നേരിട്ടതിന് പിന്നാലെ പാലക്കാട് നഗരസഭ കോൺഗ്രസ് കൗൺസിലർ പ്രശോഭ് വത്സനെ കോൺഗ്രസിൻ്റെ പ്രാഥമിക അംഗത്വത്തിൽ നിന്ന് സസ്പെൻഡ് ചെയ്തതായി DCC പ്രസിഡൻ്റ് എ തങ്കപ്പൻ. ലൈംഗിക പീഡന പരാതി ഉയർന്നതിനെ തുടർന്നാണ് നടപടിയെന്ന് അദ്ദേഹം പറഞ്ഞു. അതേസമയം, യുവതിയുടെ മൊഴി ഇന്ന് പൊലീസ് രേഖപ്പെടുത്തിയേക്കും. നഗരസഭയിലെ 24-ാം വാർഡ് കൗൺസിലറാണ് പ്രശോഭ് വത്സൻ. മുഖ്യമന്ത്രിക്ക് നൽകിയ പരാതി പാലക്കാട് ജില്ലാ പൊലീസ് മേധാവിക്ക് കൈമാറി. ജോലി വാഗ്ദാനം ചെയ്ത് പരിചയപ്പെട്ട ശേഷം താമസസ്ഥലത്തേക്ക് അതിക്രമിച്ചെത്തി പീഡിപ്പിച്ചെന്നാണ് യുവതിയുടെ പരാതിയിലുള്ളത്.
പട്ടാമ്പിയിലെ ഒരു വ്യാപാര സ്ഥാപനത്തിൽ ജോലി വാഗ്ദാനം ചെയ്ത് യുവതിയെ പലതവണ പീഡനത്തിന് ഇരയാക്കിയെന്നാണ് പരാതിയിൽ പറയുന്നത്. ജോലി ശരിയാക്കിത്തരാമെന്ന് വിശ്വസിപ്പിച്ച് പരിചയപ്പെട്ട ശേഷം, പ്രതി യുവതിയുടെ വീട്ടിലെത്തിയാണ് ആദ്യം പീഡിപ്പിച്ചത്. തുടർന്ന് കാറിൽ കൊണ്ടുപോകുന്നതിനിടയിലും, പാലക്കാട് ജില്ലാ ആശുപത്രിക്ക് സമീപത്ത് വെച്ചും ഇയാൾ അതിക്രമം തുടർന്നതായി മുഖ്യമന്ത്രിക്ക് നൽകിയ പരാതിയിൽ വ്യക്തമാക്കുന്നു.
പിന്നീട് നഗരത്തിലെ ഒരു ഹോട്ടലിലേക്ക് ഭീഷണിപ്പെടുത്തി വിളിച്ചുവരുത്തി പീഡിപ്പിക്കാൻ ശ്രമിച്ചതായും യുവതി ആരോപിക്കുന്നു. ആക്രമിക്കുമെന്ന ഭയത്താൽ യുവതി പ്രതിയുടെ ദൃശ്യങ്ങൾ മൊബൈൽ ഫോണിൽ പകർത്തിയിട്ടുണ്ടെന്ന് യുവതി പറഞ്ഞു.
