അസമും മേഘാലയും ഉള്‍പ്പെടെ വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ ഇന്നു രാവിലെ ഭൂചലനം. അസിലെ സോണിത്പൂര്‍ ജില്ലയിലായിരുന്നു റിക്ടര്‍ സ്‌കെയിലില്‍ 6.4 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രം. യഥാക്രമം 4, 3.1 തീവ്രത രേഖപ്പെടുത്തിയ മറ്റു രണ്ട് തുടർചലനങ്ങളുമുണ്ടായി. സംസ്ഥാനത്ത് നിരവധി വീടുകളും കെട്ടിടങ്ങളും തകര്‍ന്നു.
രാവിലെ 7.51 നാണ് 17 കിലോമീറ്റര്‍ ആഴത്തില്‍ ഭൂചലനം ഉണ്ടായതെന്ന് നാഷണല്‍ സെന്റര്‍ ഫോര്‍ സീസ്‌മോളജി അറിയിച്ചു. പശ്ചിമ ബംഗാളിന്റെ ചില ഭാഗങ്ങളിലും ഭൂചലനം അനുഭവപ്പെട്ടു.
Water seeping out from a paddy field in Narayanpur area of Dhekiajuli, the epicenter of the massive 6.7 earthquake in Assam pic.twitter.com/BOD6bfCp6s
— Himanta Biswa Sarma (Modi Ka Parivar) (@himantabiswa) April 28, 2021
പ്രദേശത്തെ പല കെട്ടിടങ്ങളുടെയും ഭിത്തികളിൽ വിള്ളൽ രൂപപ്പെട്ടതായാണ് ഇന്ത്യ ടുഡേ റിപ്പോര്‍ട്ടിൽ പറയുന്നത്. കെട്ടിടങ്ങളുടെ ജനലുകളും ഭിത്തികളിൽ ഉറപ്പിച്ചിരിക്കുന്ന ടൈലുകളും തകര്‍ന്നു വീണതിൻ്റെ ദൃശ്യങ്ങളും ട്വിറ്ററിൽ പ്രത്യക്ഷപ്പെട്ടു തുടങ്ങിയിട്ടുണ്ട്. അസം മന്ത്രി ഹിമാന്ത ബിശ്വ ശര്‍മയും ഭൂകമ്പമുണ്ടായതായി സ്ഥിരീകരിച്ചിട്ടുണ്ട്. ഭൂകമ്പം 30 സെക്കൻഡോളം നീണ്ടു നിന്നതായാണ് പ്രദേശവാസികള്‍ പറയുന്നത്.
