കൊവിഡ് നിയന്ത്രണങ്ങളുടെ മാര്‍ഗനിര്‍ദേശം ജൂണ്‍ 30 വരെ നീട്ടി കേന്ദ്ര സര്‍ക്കാര്‍. രോഗബാധ കൂടുതലുള്ള പ്രദേശങ്ങളില്‍ പ്രാദേശിക നിയന്ത്രണങ്ങള്‍ തുടരണം എന്നാണ് കേന്ദ്രത്തിന്റെ നിര്‍ദേശം. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10 ശതമാനത്തിനു മുകളിലുള്ള ജില്ലകളില്‍ പ്രാദേശികമായി കടുത്ത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തണം. നിയന്ത്രണങ്ങള്‍ കര്‍ശനമായി നടപ്പാക്കിയത് ചില തെക്കുകിഴക്കന്‍ മേഖലകളിലൊഴികെ കോവിഡ് കേസുകളുടെ എണ്ണം കുറയാന്‍ കാരണമായിട്ടുണ്ട്. എന്നിരുന്നാലും രാജ്യത്ത് കോവിഡ് ബാധിതരായി ചികിത്സയിലുള്ളവരുടെ എണ്ണം ഉയര്ന്നുനില്ക്കുന്ന സാഹചര്യത്തില്‍ നിയന്ത്രണങ്ങള്‍ തുടരണമെന്നാണ് കേന്ദ്രത്തിന്റെ നിര്‍ദേശം. അതേസമയം, രാജ്യത്ത് ലോക്ഡൗണ്‍ ഏര്‍പ്പെടുത്തുന്നതിനെക്കുറിച്ച് പുതിയ ഉത്തരവില്‍ പരാമര്‍ശമൊന്നുമില്ല.ഉചിതമായ സമയത്ത് മാത്രമേ ലോക്ഡൗണ്‍ പിന്‍വലിക്കാവു. അതും ഘട്ടം ഘട്ടമായി വേണം ലോക്ഡൗണ്‍ പിന്‍വലിക്കാന്‍ എന്നാണ് നിര്‍ദ്ദേശം.
രോഗ വ്യാപനം കുറയുന്നുണ്ടെങ്കിലും സജീവ കേസുകള്‍ ഇപ്പോഴും ഉയര്‍ന്ന നിലയിലാണെന്ന് എടുത്തുപറയേണ്ടതുണ്ടെന്ന് സംസ്ഥാനങ്ങളിലെയും കേന്ദ്ര ഭരണ പ്രദേശങ്ങളിലെയും ചീഫ് സെക്രട്ടറിമാര്‍ക്ക് നല്കിയ ഉത്തരവില്‍ കേന്ദ്ര ആഭ്യന്തര സെക്രട്ടറി അജയ് ഭല്ല വ്യക്തമാക്കി. നിയന്ത്രണങ്ങള്‍ കര്‍ശനമായി നടപ്പാക്കുന്നത് തുടരേണ്ടത് പ്രധാനമാണ്. അതിനാല്‍, ഏപ്രില്‍ 29ന് പുറപ്പെടുവിച്ച മാര്‍ഗനിര്‍ദേശങ്ങള്‍ ജൂണ്‍ 30 വരെ തുടരണം. എന്തെങ്കിലും ഇളവ് വേണമെന്നുണ്ടെങ്കില്‍, പ്രാദേശിക സാഹചര്യങ്ങള്‍ കണക്കിലെടുത്തും വിലയിരുത്തിയും സംസ്ഥാനങ്ങള്‍ക്ക് തീരുമാനമെടുക്കാം. നിര്‍ദേശമനുസരിച്ചുള്ള ഓക്സിജന്‍ കിടക്കകള്‍, ഐസിയു കിടക്കകള്‍, വെന്റിലേറ്ററുകള്‍, താല്‍ക്കാലിക ആശുപത്രികള്‍ തുടങ്ങിയ സൗകര്യങ്ങള്‍ ഉറപ്പാക്കാന്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കണം.
അതേസമയം, കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ കോവിഡ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10 ശതമാനത്തിന് മുകളിലോ ആശുപത്രി കിടക്കകളുടെ വിനിയോഗം 60 ശതമാനത്തിന് മുകളിലോ ഉള്ള ജില്ലകളില്‍ കടുത്ത നിയന്ത്രണം ഏര്‍പ്പെടുത്തണമെന്ന് നിര്‍ദേശമുണ്ട്. ഏപ്രില്‍ 25ന് ആരോഗ്യ മന്ത്രാലയം നല്കിയ നിര്‍ദേശമനുസരിച്ചുള്ള നിയന്ത്രണങ്ങള്‍ പരിഗണിക്കണം. രോഗനിരക്ക് 10 ശതമാനത്തില്‍ കുറവായാല്‍ മാത്രമേ നിയന്ത്രണങ്ങള്‍ പിന്‍വലിക്കാന്‍ പാടുള്ളൂവെന്നും നിര്‍ദേശമുണ്ട്.നിലവില്‍ നിയന്ത്രണങ്ങള്‍ പിന്‍വലിച്ചാല്‍ വ്യാപനം ഇനിയും വര്‍ധിക്കാന്‍ സാധ്യതയുള്ളതിനാലാണ് തീരുമാനം.
