ഇന്ത്യൻ ക്രിക്കറ്റ് താരം പൃഥ്വി ഷാക്കെതിരെ സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറും ഭോജ്പുരി നടിയുമായ സപ്ന ഗിൽ ഉയർത്തിയ ആരോപണങ്ങൾ വ്യാജമാണെന്ന നിലപാടിൽ പോലീസ്. മുബൈയിലെ പബ്ബിൽ വെച്ച് തന്നെ പൃഥ്വി ഷാ അക്രമിച്ചെന്നും ചൂഷണം ചെയ്തെന്നുമുള്ള സപ്നയുടെ പരാതി ‘തെറ്റാണെന്നും തെളിവില്ലെന്നും’ പോലീസ് കോടതിയിൽ അറിയിച്ചു.

അന്വേഷണ ഉദ്യോഗസ്ഥൻ മജിസ്ട്രേറ്റിനു മുന്നിൽ ഹാജരായി റിപ്പോര്‍ട്ട് സമർപ്പിക്കുകയായിരുന്നു . എന്നാൽ പൃഥ്വി ഷാ സപ്നയെ ആക്രമിക്കുന്ന വി‍ഡിയോ ഫോണിലുണ്ടെന്നും കോടതിയിൽ സമർപ്പിക്കാമെന്നും സപ്നയുടെ അഭിഭാഷകൻ അലി കാഷിഫ് ഖാൻ അറിയിച്ചു. പബ്ബിനു പുറത്തുനിന്നുള്ള സിസിടിവി ദൃശ്യങ്ങളുണ്ടെന്നും അഭിഭാഷകൻ അവകാശപ്പെട്ടു.

പോലീസിനോട് സംഭവത്തിന്റെ മുഴുവൻ ദൃശ്യങ്ങളും ഹാജരാക്കാൻ ആവശ്യപ്പെട്ട കോടതി കേസ് മാറ്റിവയ്ക്കുകയാണു ചെയ്തത്. ഫെബ്രുവരി 15നു പുലർച്ചെയാണു മുംബൈയിലെ ആഡംബര ഹോട്ടലിനു മുന്നിൽവച്ച് പൃഥ്വി ഷായ്ക്കും സുഹൃത്തിനുമെതിരെ ആക്രമണമുണ്ടായത്. വാഹനത്തിൽ കയറി രക്ഷപ്പെട്ടപ്പോൾ പിന്തുടര്‍ന്ന അക്രമി സംഘം സിഗ്നലിൽവച്ച് വാഹനം തല്ലിത്തകർത്തതായാണു പൃഥ്വി ഷായുടെ സുഹൃത്തിന്റെ പരാതിയിലുള്ളത്. തൊട്ടടുത്ത ദിവസം തന്നെ സപ്ന ഗില്ലിനെ മുംബൈ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.

പുറത്തിറങ്ങിയതിനു പിന്നാലെ അന്ധേരി മജിസ്ട്രേറ്റ് കോടതിയില്‍ സപ്ന കേസ് ഫയൽ ചെയ്തു. പൃഥ്വി ഷായുടെ സുഹൃത്ത് സുരേന്ദ്ര യാദവിനെതിരെയും സപ്നയുടെ പരാതിയിൽ കേസെടുത്തിരുന്നു. ഇന്ത്യൻ ക്രിക്കറ്റ് താരവും സുഹൃത്തും ചേര്‍ന്ന് പൊതു സ്ഥലത്തുവച്ച് അപമാനിച്ചെന്നും ശാരീരികമായി ആക്രമിച്ചെന്നുമാണു സപ്നയുടെ പരാതിയിലുള്ളത്. നെഞ്ചിൽ പിടിച്ച് പൃഥ്വി ഷാ തള്ളിയെന്നും സപ്ന പരാതിയിൽ ആരോപിച്ചു.

ബാറ്റ് ഉപയോഗിച്ച് ആക്രമിച്ചതിന് ഐപിസി 354, 509, 324 വകുപ്പുകൾ ക്രിക്കറ്റ് താരത്തിനെതിരെ ചുമത്തണമെന്ന് സപ്ന ആവശ്യപ്പെട്ടിരുന്നു. ലൈംഗികാതിക്രമം തെളിയിക്കുന്നതിന് മെഡിക്കൽ രേഖകളും പരാതിക്കൊപ്പം കോടതിയിൽ സമർപ്പിച്ചു. സപ്ന പരാതി നൽകിയിട്ടും നടപടിയെടുക്കാതിരുന്ന എയർപോർട്ട് പൊലീസ് സ്റ്റേഷൻ ഉദ്യോഗസ്ഥരായ സതീഷ് കവൻകർ, ഭഗവത് ഗരാൻഡെ എന്നിവർക്കെതിരെ നടപടി ആവശ്യപ്പെട്ടും സപ്ന ഗിൽ കോടതിയെ സമീപിച്ചിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *