രാഷ്‌ട്രപതി ദ്രൗപതി മുർമുവിനെതിരായ ലോക‍്‍സഭ പ്രതിപക്ഷ നേതാവ് അധിര്‍ രഞ്ജന്‍ ചൗധരിയുടെ പരാമര്‍ശത്തിന് എതിരെ രാജ്യസഭയില്‍ ബഹളം.കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി സംസാരിക്കുന്നതിനിടെ കേന്ദ്രമന്ത്രി സ്മൃതി ഇറാനി ഇടയ്ക്കു കയറി സംസാരിച്ചത് സോണിയയെ പ്രകോപിപ്പിച്ചു.

സോണിയക്കും അധീർ രഞ്ജൻ ചൗധരിക്കും എതിരെ ബി.ജെ.പി എം.പിമാരുടെ ശക്തമായ പ്രതിഷേധത്തെ തുടർന്ന് ലോക്സഭ നിർത്തിവെച്ച ഇടവേളയ്ക്കിടെയാണ് വാക്കേറ്റമുണ്ടായത്. മുതിര്‍ന്ന ബി.ജെ.പി എം.പി രമാ ദേവിയോട് സോണിയ സംസാരിക്കുന്നതിനിടെയാണ് സംഭവം. “അധിർ രഞ്ജൻ ചൗധരി ഇതിനകം മാപ്പ് പറഞ്ഞിരുന്നു. എന്തിനാണ് എന്നെ ഇതിലേക്ക് വലിച്ചിഴക്കുന്നത്?” എന്നായിരുന്നു സോണിയയുടെ ചോദ്യം. എന്നാല്‍ ഇതിനിടെ സ്മൃതി ഇറാനി ഇടയില്‍ കയറി ”മാഡം ഞാന്‍ നിങ്ങളെ സഹായിക്കട്ടെ” എന്നു സോണിയയോട് പറഞ്ഞു. എന്നോട് സംസാരിക്കരുതെന്നായിരുന്നു സോണിയയുടെ മറുപടി.

ഇഡി നടപടിക്കെതിരെ പാര്‍ലമെന്‍റിലേക്ക് സംഘടിപ്പിച്ച മാര്‍ച്ചിനിടെ ഒരു ഹിന്ദി ചാനലിന് നല്‍കിയ പ്രതികരണത്തിലാണ് രാഷ്ട്രപതി ദ്രൗപദി മുർമുവിനെ അധിര്‍ രഞ്ജന്‍ ചൗധരി രാഷ്ട്രപത്നിയെന്ന് വിശേഷിപ്പിച്ചത്. ആദ്യം രാഷ്ട്രപതിയെന്ന് പറഞ്ഞത് തിരുത്തി രാഷ്ട്രപത്നി എല്ലാവര്‍ക്കുമുള്ളതാണെന്ന് അധിര്‍ ര‍ഞ്ജന്‍ പറയുകയായിരുന്നു. സോണിയോട് സ്മൃതി ഇറാനി മോശമായി പെരുമാറിയതായി കോണ്‍ഗ്രസ് ആരോപിച്ചു.”കേന്ദ്രമന്ത്രി സ്മൃതി ഇറാനി ഇന്ന് ലോക്സഭയിൽ അപമര്യാദയായി പെരുമാറി. എന്നാൽ സ്പീക്കർ അതിനെ അപലപിക്കുമോ? നിയമങ്ങൾ പ്രതിപക്ഷത്തിന് മാത്രം” ജയറാം രമേശ് ട്വീറ്റ് ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *