ചെന്നൈ ∙ കരൂർ ദുരന്തത്തിനു പിന്നാലെ തമിഴക വെട്രി കഴകം നേതാവും നടനുമായ വിജയ്‌യുടെ അറസ്റ്റാവശ്യപ്പെട്ട് സമൂഹമാധ്യമങ്ങളിൽ പ്രചാരണം ശക്തം. കരൂരിലെ ടിവികെയുടെ റാലിക്കിടെ തിക്കിലും തിരക്കിലുംപെട്ട് 38 പേർ മരിച്ച ദുരന്തമുണ്ടായതിനു പിന്നാലെ ഒന്നും മിണ്ടാതെ വിജയ് ചെന്നൈയ്ക്ക് മടങ്ങുകയായിരുന്നു. ട്രിച്ചി വിമാനത്താവളത്തിൽ കാത്തുനിന്ന മാധ്യമപ്രവർത്തകരോടും അദ്ദേഹം പ്രതികരിച്ചില്ല. ഇതിനു പിന്നാലെ വിജയ്‌യെ അറസ്റ്റ് ചെയ്യണമെന്ന് രാഷ്ട്രീയ പാർട്ടികളും സമൂഹമാധ്യമങ്ങളിലും ആവശ്യം ശക്തമാകുകയായിരുന്നു.
വിജയ് ഉച്ചയ്ക്ക് 12 മണിയ്ക്ക് എത്തുമെന്ന് പറഞ്ഞിട്ടും അദ്ദേഹം വൈകിയതാണ് ഈ ദുരന്തത്തിനു കാരണമെന്നാണ് ഒരാൾ എക്സിൽ കുറിച്ചത്. പൊലീസേ, വിഡ്ഢിത്തം നിർത്തൂ, വിജയ്‌യെ അറസ്റ്റ് ചെയ്യൂ എന്നാണ് മറ്റൊരാൾ കുറിച്ചത്. 10,000 പേർ മാത്രമാണ് റാലിക്കെത്തുക എന്നാണ് ടിവികെയുടെ സംഘാടകർ പറഞ്ഞതെന്നും എന്നാൽ ഒരു ലക്ഷത്തോളം പേരാണ് ഇവിടെയെത്തിയതെന്നും ഡിഎംകെ വക്താവ് സേലം ധരണീധരൻ ആരോപിച്ചു. സിനിമയും ജീവിതവും തമ്മിലുള്ള വ്യത്യാസം മനസ്സിലാക്കണമെന്നും ഓരോ ജീവനും നഷ്ടപ്പെട്ടതിനു കാരണക്കാരൻ വിജയ് ആണെന്നും അദ്ദേഹം ആരോപിച്ചു.
‘എന്തിനാണ് ഒരു നടനെ കാണാൻ ആളുകൾ അഞ്ചും ആറും മണിക്കൂർ കാത്തിരിക്കുന്നത്. നാമക്കലിൽ രാവിലെ 8.45ന് യോഗം നടക്കുമെന്നാണ് പറഞ്ഞത്. എന്നാൽ ഈ മാന്യൻ 8.45നുള്ള വിമാനത്തിലാണ് പുറപ്പെട്ടതു തന്നെ. നാമക്കലിൽ 4 മണിക്കൂർ വൈകിയാണെത്തിയത്. കൊടുംവെയിലത്ത് മണിക്കൂറുകളോളം അയാളുടെ വരവും കാത്തുനിന്നതിനാലാണ് ആളുകൾ കുഴഞ്ഞുവീണത്. ദുരന്തമുണ്ടായപ്പോൾ വിജയ് ഒളിച്ചോടുകയാണ് ചെയ്തത്’–ധരണീധരൻ പറഞ്ഞു.
‘ബെംഗളൂരുവിൽ ആർസിബിയുടെ വിജയാഘോഷത്തിനിടെ അപകടമുണ്ടായപ്പോൾ വിരാട് കോലിയെ അറസ്റ്റ് ചെയ്യണമെന്നു പലരും ആവശ്യപ്പെട്ടു. അതേ യുക്തിയിൽ ചിന്തിച്ചാൽ ഇപ്പോൾ വിജയ്‌യെയും അറസ്റ്റ് ചെയ്യണം’–എക്സിൽ ഒരാൾ പറഞ്ഞു, അതേസമയം, വിജയ്‌യെ പിന്തുണച്ച് ‘ഞാൻ വിജയ്ക്കൊപ്പം’ എന്ന ഹാഷ്ടാഗുമായി മറ്റൊരു വിഭാഗവും പ്രചരണം തുടങ്ങിയിട്ടുണ്ട്. ഡിഎംകെയും ബിജെപിയും വിജയ്‌യെ വേട്ടയാടുകയാണെന്നാണ് ഇവരുടെ പക്ഷം.
