ചെന്നൈ: നടനും രാഷ്ട്രീയ നേതാവുമായ വിജയിയുടെ കരൂർ റാലിയിലെ തിക്കിലും തിരക്കിലും 39 പേർ മരിച്ച ദാരുണ സംഭവത്തിൽ, രാഷ്ട്രീയ നേതാക്കൾക്ക് ജനങ്ങളോടുള്ള ഉത്തരവാദിത്തം ഉണ്ടാകണമെന്ന് തമിഴ്‌നാട് യുവജനക്ഷേമ കായിക വകുപ്പ് മന്ത്രി ഉദയനിധി സ്റ്റാലിൻ പറഞ്ഞു. വിദേശ പര്യടനം വെട്ടിച്ചുരുക്കി ദുബായിൽ നിന്ന് കറൂരിലേക്ക് തിരിച്ച ഉദയനിധി സ്റ്റാലിൻ വിമാനത്താവളത്തിൽ വെച്ചാണ് മാധ്യമങ്ങളോട് പ്രതികരിച്ചത്.
ഇത്രയധികം പേരുടെ ജീവൻ നഷ്ടപ്പെട്ടത് അതീവ ദുഃഖകരമാണ്. ഒഴിവാക്കാമായിരുന്ന ഒരു ദുരന്തമായിരുന്നു ഇത്. ഒരു റാലി സംഘടിപ്പിക്കുമ്പോൾ, ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കാനുള്ള പൂർണ്ണമായ ഉത്തരവാദിത്തം നേതാക്കൾ ഏറ്റെടുക്കണം. ജനങ്ങൾക്കിടയിൽ തിക്കും തിരക്കും ഉണ്ടാകാതിരിക്കാൻ ആവശ്യമായ എല്ലാ ക്രമീകരണങ്ങളും സംഘാടകർ ചെയ്യേണ്ടതുണ്ട്. നേതാക്കൾക്ക് ആ ഉത്തരവാദിത്തം തീർച്ചയായും ഉണ്ടായിരിക്കണം,” അദ്ദേഹം വ്യക്തമാക്കി.
ദുരന്തത്തിൽ മരിച്ചവരുടെ കുടുംബാംഗങ്ങളെയും ചികിത്സയിൽ കഴിയുന്നവരെയും സന്ദർശിക്കാനാണ് ഉദയനിധി കരൂരിലേക്ക് പോകുന്നത്. മുഖ്യമന്ത്രി എം കെ സ്റ്റാലിൻ നേരത്തെ തന്നെ മരിച്ചവരുടെ കുടുംബങ്ങൾക്ക് 10 ലക്ഷം രൂപ ധനസഹായം പ്രഖ്യാപിക്കുകയും സംഭവത്തെക്കുറിച്ച് അന്വേഷിക്കാൻ റിട്ടയേർഡ് ജഡ്ജിയുടെ നേതൃത്വത്തിൽ ഏകാംഗ കമ്മീഷനെ നിയോഗിക്കുകയും ചെയ്തിരുന്നു.
കരൂർ റാലിയിലെ തിക്കിലും തിരക്കിലും കുട്ടികളും സ്ത്രീകളും ഉൾപ്പെടെ 39 പേരാണ് മരിച്ചത്. റാലിക്ക് വൈകിയെത്തിയ വിജയ്യെ കാണാൻ ആളുകൾ വാഹനത്തിന് അടുത്തേക്ക് ഓടിക്കൂടിയതാണ് ദുരന്തത്തിലേക്ക് നയിച്ചതെന്നാണ് പ്രാഥമിക റിപ്പോർട്ടുകൾ.
