ട്വന്റി 20 ക്രിക്കറ്റ് ലോകകപ്പില്‍ ഇന്ത്യയ്ക്ക് എതിരെയുള്ള മത്സരത്തിലെ പാകിസ്ഥാന്റെ വിജയം ആഘോഷിക്കുന്നവര്‍ക്കെതിരെ രാജ്യദ്രോഹത്തിന് കേസെടുക്കാന്‍ ഉത്തരവിട്ട് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്.

”പാകിസ്ഥാന്റെ വിജയം ആഘോഷിക്കുന്നവര്‍ രാജ്യദ്രോഹക്കുറ്റം നേരിടേണ്ടി വരും,” എന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് ട്വീറ്റ് ചെയ്തു.

അഞ്ച് ജില്ലകളില്‍ നിന്നായി ഏഴ് പേര്‍ക്കെതിരെ പാകിസ്ഥാന്റെ വിജയം ആഘോഷിച്ചതിന് യു.പി പൊലീസ് കേസെടുത്തിരുന്നു. നാല് പേരെ കസ്റ്റഡിയില്‍ എടുക്കുകയും ചെയ്തിരുന്നു.

ടി-20 ലോകകപ്പില്‍ ഇന്ത്യ-പാകിസ്ഥാന്‍ മത്സരത്തില്‍ പാകിസ്ഥാന്റെ വിജയമാഘോഷിച്ച് വാട്‌സ്ആപ്പില്‍ സ്റ്റാറ്റസ് പങ്കുവെച്ചതിന് കശ്മീരികളായ വിദ്യാര്‍ത്ഥികളെ ആഗ്രയിലെ രാജാ ബല്‍വന്ത് സിംഗ് എന്‍ജനീയറിംഗ് കോളേജ് മാനേജ്‌മെന്റ് സസ്‌പെന്റ് ചെയ്തിരുന്നു.

അര്‍ഷീദ് യൂസഫ്, ഇനായത് അല്‍ത്താഫ്, ഷൗക്കത്ത് ഗനായി എന്നിവരെയാണ് കോളേജില്‍ നിന്നും ഹോസ്റ്റലില്‍ നിന്നും പുറത്താക്കിയത്.

ഇവര്‍ക്കെതിരെ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് ബി.ജെ.പി ജഗദീഷ്പുര പൊലീസ് സ്റ്റേഷനില്‍ പരാതിയും നല്‍കിയിട്ടുണ്ട്. ഇവര്‍ക്കെതിരെയുള്ള പരാതി സ്വീകരിച്ചിട്ടുണ്ടെന്നും, പരാതിയെ അടിസ്ഥാനമാക്കി ഇവര്‍ക്കെതിരെ നടപടിയെടുക്കുമെന്നും ആഗ്ര എസ്.പി വികാസ് കുമാര്‍ പറഞ്ഞിരുന്നു.

ഒക്ടോബര്‍ 24 ഞായറാഴ്ച നടന്ന മത്സരത്തില്‍ ഇന്ത്യ 10 വിക്കറ്റിനാണ് പാകിസ്ഥാനോട് പരാജയപ്പെട്ടത്. ലോകകപ്പില്‍ ആദ്യമായാണ് ഇന്ത്യ പാകിസ്ഥാനോട് തോല്‍ക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *