പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിനെ യുദ്ധക്കുറ്റത്തിന് അറസ്റ്റ് ചെയ്യാനുള്ള അന്താരാഷ്ട്ര ക്രിമിനൽ കോടതിയുടെ ഉത്തരവിനെതിരെ അപ്പീൽ നൽകി ഇസ്രായേൽ. അപ്പീൽ തീർപ്പാകുന്നതുവരെ പ്രധാനമന്ത്രിക്കും പ്രതിരോധ മന്ത്രിക്കുമെതിരായ അറസ്റ്റ് വാറണ്ട് താൽക്കാലികമായി സസ്പെൻഡ് ചെയ്യണമെന്നും അപ്പീലിൽ ആവശ്യപ്പെട്ടു. ഇസ്രയേലും ഹമാസും തമ്മിലുള്ള ഗാസ യുദ്ധത്തിൽ യുദ്ധക്കുറ്റം ആരോപിച്ചാണ് നെതന്യാഹുവിനും അദ്ദേഹത്തിൻ്റെ മുൻ പ്രതിരോധ മന്ത്രി യോവ് ഗാലൻ്റിനുമെതിരെ ലോക കോടതി അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചത്.ഹമാസിൻ്റെ സൈനിക മേധാവി മുഹമ്മദ് ദീഫിനെതിരെയും സമാനമായ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചു. ഇസ്രായേൽ അന്താരാഷ്ട്ര ക്രിമിനൽ കോടതിയുടെ (ഐസിസി) അധികാരപരിധിയെയും അറസ്റ്റ് വാറൻ്റുകളുടെ നിയമസാധുതയെയും ചോദ്യം ചെയ്യുമെന്നും ഹർജി തള്ളിയാൽ അന്താരാഷ്ട്ര ക്രിമിനൽ കോടതി ഇസ്രായേലിനെതിരെ എത്രമാത്രം പക്ഷപാതപരമായാണ് പ്രവർത്തിക്കുന്നതെന്ന് ലോകത്തിന് ബോധ്യപ്പെടുമെന്നും പ്രസ്താവനയിൽ പറഞ്ഞു.
യുഎസും ഫ്രാൻസും നെതന്യാഹുവിനെ പിന്തുണക്കുകയും വാറണ്ടുകൾ തള്ളുകയും ചെയ്തിരുന്നു ചെയ്തു. എന്നാൽ, യുകെയും കാനഡയും അറസ്റ്റ് വാറന്റ് പാലിക്കുമെന്ന് അറിയിച്ചു. അറസ്റ്റ് വാറന്റ് ഐസിസിയുടെ ജൂതവിരുദ്ധതയെയാണ് കാണിക്കുന്നതെന്ന് നെതന്യാഹു ആരോപിച്ചിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *