ശരീരത്തിൽ പരിക്കുകളില്ല
പാലക്കാട്: ചിറ്റൂരിൽ കാണാതായ ആറ് വയസ്സുകാരൻ സുഹാന്റെ മരണം മുങ്ങിമരണമാണെന്ന് പ്രാഥമിക പോസ്റ്റ്മോർട്ടം റിപ്പോർട്ട്. കുട്ടിയുടെ ശരീരത്തിൽ സംശയാസ്പദമായ രീതിയിലുള്ള മുറിവുകളോ മറ്റ് പരിക്കുകളോ കണ്ടെത്തിയിട്ടില്ലെന്ന് റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.
ഇന്നലെ രാവിലെ 11 മണിയോടെയാണ് വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരുന്ന സുഹാൻ സഹോദരനോട് പിണങ്ങി പുറത്തേക്ക് പോയത്. സംസാരശേഷിക്ക് പരിമിതികളുണ്ടായിരുന്ന കുട്ടി ഏറെനേരം കഴിഞ്ഞും തിരിച്ചെത്താതിരുന്നതോടെയാണ് തിരച്ചിൽ ആരംഭിച്ചത്. വീടിന് പരിസരത്തെ പാടശേഖരങ്ങളിലും ആളൊഴിഞ്ഞ കെട്ടിടങ്ങളിലും കുളങ്ങളിലും ഇന്നലെ തിരച്ചിൽ നടത്തിയിരുന്നു. എന്നാൽ കണ്ടെത്താൻ സാധിച്ചില്ല. എന്നാൽ 21 മണിക്കൂർ നീണ്ട വിഫലമായ തിരച്ചിലിനൊടുവിൽ, വീടിന് സമീപത്തെ കുളത്തിൽ നിന്ന് സുഹാന്റെ മൃതദേഹം കണ്ടെത്തുകയായിരുന്നു.
ആറുവയസ്സുകാരൻ സുഹാന്റെ മൃതദേഹം കണ്ടെത്തിയത് വീട്ടിൽ നിന്നും 800 മീറ്ററോളം അകലെയുള്ള കുളത്തിൽ നിന്നാണ്. റോഡിൽ നിന്നും ചെറിയൊരു കനാൽ കടന്നുവേണം ഈ കുളത്തിലെത്താൻ. കുട്ടി ഇത്രയും ദൂരം തനിച്ച് പോകില്ലെന്ന ധാരണയിൽ ആദ്യം ഇവിടെ തിരച്ചിൽ നടത്തിയിരുന്നില്ല. എന്നാൽ കുളത്തിന്റെ മധ്യഭാഗത്തായി കുഞ്ഞ് കമഴ്ന്നു കിടക്കുന്നത് നാട്ടുകാരാണ് ആദ്യം കണ്ടത്. തുടർന്ന് അഗ്നിരക്ഷാ സേനയെത്തി മൃതദേഹം പുറത്തെടുക്കുകയായിരുന്നു.
