സംസ്ഥാനത്തെ ജയിലുകളിലെ തിരക്ക് പരിഹരിക്കുന്നതിനായി പുതിയ ജയിലുകൾ സ്ഥാപിക്കുമെന്ന് ധനമന്ത്രി കെ.എൻ. ബാലഗോപാൽ ബജറ്റിൽ പ്രഖ്യാപിച്ചു. ജയിൽ നവീകരണ പ്രവർത്തനങ്ങൾക്കായി 47 കോടി രൂപയാണ് വകയിരുത്തിയത്. തടവുകാരുടെ ക്ഷേമത്തിനും സുരക്ഷയ്ക്കും മുൻഗണന നൽകുന്നതിനോടൊപ്പം, നിലവിലുള്ള ജയിലുകളിൽ അത്യാധുനിക നിരീക്ഷണ സംവിധാനങ്ങൾ ഉൾപ്പെടെയുള്ള അടിസ്ഥാന സൗകര്യങ്ങൾ വർദ്ധിപ്പിക്കാനും സർക്കാർ ലക്ഷ്യമിടുന്നു. ഇതോടൊപ്പം ബിരുദതലം വരെ വിദ്യാഭ്യാസം സൗജന്യമാക്കിയ വിപ്ലവകരമായ പ്രഖ്യാപനവും മന്ത്രി സഭയിൽ നടത്തി.

സാമൂഹിക ക്ഷേമത്തിന് വലിയ ഊന്നൽ നൽകുന്ന ബജറ്റിൽ ക്ഷേമപെൻഷനായി 14,500 കോടി രൂപയും സ്ത്രീ സുരക്ഷാ പെൻഷനായി 3,820 കോടി രൂപയും നീക്കിവെച്ചിട്ടുണ്ട്. ആശ വർക്കർമാർ, അങ്കണവാടി ജീവനക്കാർ, സാക്ഷരതാ പ്രേരക്മാർ എന്നിവരുടെ ഓണറേറിയം 1,000 രൂപ വർദ്ധിപ്പിച്ചതും സാധാരണക്കാർക്ക് ആശ്വാസമാകും. കേന്ദ്ര സർക്കാർ നികുതി വിഹിതവും വായ്പാ പരിധിയും വെട്ടിക്കുറച്ച് കേരളത്തെ സാമ്പത്തികമായി ഞെരുക്കാൻ ശ്രമിക്കുമ്പോഴും തനത് വരുമാനത്തിലൂടെയും ഇത്തരം ജനക്ഷേമ പദ്ധതികളിലൂടെയും സംസ്ഥാനം പ്രതിരോധം തീർക്കുകയാണെന്ന് ധനമന്ത്രി വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *