പാലക്കാട്: നഗരസഭയിലെ കോൺഗ്രസ് കൗൺസിലറായ പ്രശോഭ് വത്സനെതിരെ ദളിത് യുവതി നൽകിയ ലൈംഗിക പീഡന പരാതിയിൽ പോലീസ് അന്വേഷണം ശക്തമാക്കി. ജോലി വാഗ്ദാനം നൽകി പരിചയപ്പെട്ട ശേഷം താമസസ്ഥലത്തെത്തി പീഡിപ്പിച്ചുവെന്നാണ് യുവതിയുടെ പരാതി. ബലാത്സംഗം, എസ്‌സി/എസ്ടി പീഡന നിരോധന നിയമം എന്നീ ഗുരുതരമായ വകുപ്പുകൾ ചുമത്തിയാണ് പോലീസ് കേസെടുത്തിരിക്കുന്നത്. നിലവിൽ ഒളിവിൽ പോയ പ്രശോഭ് കേരളം വിട്ടിരിക്കാമെന്നാണ് പോലീസിന്റെ നിഗമനം. ഇതിനിടെ അറസ്റ്റ് ഒഴിവാക്കാനായി പ്രതി മുൻകൂർ ജാമ്യത്തിനായി ശ്രമം തുടങ്ങിയിട്ടുണ്ടെന്നും വിവരമുണ്ട്.

പാലക്കാട് നഗരസഭയിലെ 24-ാം വാർഡ് കൗൺസിലറായ പ്രശോഭ്, രാഷ്ട്രീയത്തിലെ പ്രമുഖ നേതാക്കളുമായുള്ള തന്റെ അടുത്ത ബന്ധം പറഞ്ഞ് ഭീഷണിപ്പെടുത്തിയതായും യുവതി വെളിപ്പെടുത്തിയിട്ടുണ്ട്. മുഖ്യമന്ത്രിയുടെ ഓഫീസിനും പാലക്കാട് ജില്ലാ പോലീസ് മേധാവിക്കും നൽകിയ പരാതിയെത്തുടർന്ന് യുവതിയുടെ മൊഴി രേഖപ്പെടുത്തിയ ശേഷമാണ് കേസെടുത്തത്. സംഭവം വിവാദമായതോടെ കോൺഗ്രസ് നേതൃത്വം അടിയന്തരമായി ഇടപെടുകയും പ്രശോഭിനെ പാർട്ടിയിൽ നിന്ന് പുറത്താക്കുകയും ചെയ്തു. പ്രതി ധാർമികത മുൻനിർത്തി കൗൺസിലർ സ്ഥാനം രാജിവെക്കണമെന്നാണ് ഡിസിസി നേതൃത്വത്തിന്റെ നിലപാട്.

പാലക്കാട് ഉപതെരഞ്ഞെടുപ്പ് പടിവാതിൽക്കൽ നിൽക്കെ പുറത്തുവന്ന ഈ പീഡനാരോപണം വലിയ രാഷ്ട്രീയ ചർച്ചകൾക്കും വഴിതെളിച്ചിട്ടുണ്ട്. പ്രശോഭിന് പ്രമുഖ യുവനേതാക്കളുമായുള്ള ബന്ധം ഉയർത്തിക്കാട്ടി സിപിഎം ശക്തമായ പ്രചാരണം നടത്തുമ്പോൾ, ഈ സംഭവം തെരഞ്ഞെടുപ്പിനെ ബാധിക്കില്ലെന്നാണ് യുഡിഎഫ് സ്ഥാനാർത്ഥി രമേഷ് പിഷാരടിയുടെ അവകാശവാദം. പീഡനത്തിന് ഇരയായ പെൺകുട്ടിക്ക് നീതി ലഭിക്കണമെന്നും നിയമം അതിന്റെ വഴിക്ക് പോകണമെന്നും അദ്ദേഹം പ്രതികരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *