പഞ്ചാബിലെ മലർകോട്ടലയിൽ ജമ്മു കശ്മീർ പോലീസും പഞ്ചാബ് പോലീസും സംയുക്തമായി നടത്തിയ നീക്കത്തിൽ രണ്ട് ഭീകരരെയും അവരുടെ സഹായിയെയും പിടികൂടി. ജമ്മു കശ്മീർ പോലീസ് മറ്റൊരു സംസ്ഥാനത്തെ സേനയുമായി ചേർന്ന് ഇത്തരമൊരു തിരച്ചിൽ നടത്തുന്നത് ഇതാദ്യമാണ്. തങ്ങളുടെ സംസ്ഥാനത്ത് രജിസ്റ്റർ ചെയ്തിട്ടുള്ള ഭീകരവാദ കേസുകളുടെ അന്വേഷണം മറ്റ് സംസ്ഥാനങ്ങളിലേക്ക് കൂടി വ്യാപിപ്പിക്കാനുള്ള ജമ്മു കശ്മീർ പോലീസിന്റെ പുതിയ നയത്തിന്റെ ഭാഗമായാണ് ഈ നിർണ്ണായക നടപടി ഉണ്ടായത്.
ആദ്യം മയക്കുമരുന്ന് കടത്തുമായി ബന്ധപ്പെട്ട കേസിലായിരുന്നു ഇവരെ അറസ്റ്റ് ചെയ്തതെങ്കിലും, വിശദമായ അന്വേഷണത്തിൽ ഇവർക്ക് ഭീകരവാദ ബന്ധമുണ്ടെന്ന് തെളിയുകയായിരുന്നു. പ്രതികളുടെ വിവരങ്ങൾ ജമ്മു കശ്മീരിലെ ഒരു തീവ്രവാദ കേസിലെ പ്രതികളുടേതുമായി സാമ്യമുള്ളതായി പോലീസ് കണ്ടെത്തി. തുടർന്ന് നടത്തിയ ചോദ്യം ചെയ്യലിൽ, പഞ്ചാബിൽ ഒരു വലിയ ഭീകരാക്രമണം ആസൂത്രണം ചെയ്യുന്നതിനാണ് തങ്ങൾ എത്തിയതെന്ന് പ്രതികൾ സമ്മതിക്കുകയായിരുന്നു.
ഈ അറസ്റ്റിലൂടെ വലിയൊരു ദുരന്തമാണ് ഒഴിവാക്കപ്പെട്ടത്. ആസൂത്രണം ചെയ്ത ആക്രമണത്തിന്റെ സ്വഭാവത്തെക്കുറിച്ചും ഇതിൽ പങ്കാളികളായ മറ്റുള്ളവരെക്കുറിച്ചും പോലീസ് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്
