തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണം കൊഴുക്കുന്നതിനിടെ ഉയരുന്ന സിപിഎം-എസ്ഡിപിഐ ബന്ധമെന്ന ആരോപണം അടിസ്ഥാനരഹിതമാണെന്ന് സിപിഎം നേതാവ് എം.എ ബേബി. ഇത്തരം പ്രചാരണങ്ങൾ വെറും ‘കനഗോലു ക്യാപ്സ്യൂളുകൾ’ മാത്രമാണെന്നും അദ്ദേഹം പരിഹസിച്ചു.

ആദ്യം സിപിഎം-ബിജെപി ഡീൽ എന്നായിരുന്നു ആരോപണം, ഇപ്പോൾ അത് എസ്ഡിപിഐ എന്നാക്കി മാറ്റിയിരിക്കുകയാണ്. വർഗീയ ശക്തികളുമായി സിപിഎം യാതൊരുവിധ ചർച്ചകളും നടത്താറില്ല. എസ്ഡിപിഐ അവരുടെ വർഗീയ നിലപാടുകൾ തിരുത്തുകയാണ് വേണ്ടത്. ഏതെങ്കിലും സംഘടന പിന്തുണ പ്രഖ്യാപിച്ചാൽ, അവരുടെ അണികളോട് പോളിങ് ബൂത്തിൽ പോയി വോട്ട് ചെയ്യരുതെന്ന് പറയാൻ പാർട്ടിക്ക് കഴിയില്ല.

സ്ത്രീകളെ ജനറൽ സീറ്റുകളിൽ മത്സരിപ്പിക്കരുതെന്ന ഉമർ ഫൈസി മുക്കത്തിന്റെ പ്രസ്താവനയെ എം.എ ബേബി തള്ളി. ഇത്തരം നിലപാടുകളോട് സിപിഎമ്മിന് യോജിപ്പില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. കേരള സമൂഹത്തിൽ ഇന്നും സ്ത്രീ സമത്വ ബോധം പൂർണ്ണമായിട്ടില്ലെന്നും, പി.കെ ശ്യാമളയെപ്പോലുള്ളവരെ സ്ഥാനാർത്ഥിയാക്കിയപ്പോൾ നേതാവിന്റെ ഭാര്യ എന്ന് വിളിച്ച് ആക്ഷേപിച്ചത് ഇതിന് ഉദാഹരണമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Leave a Reply

Your email address will not be published. Required fields are marked *