രാത്രികാലങ്ങളില്‍ സ്ത്രീകളെക്കൊണ്ട് ജോലി ചെയ്യിപ്പിക്കുന്നതിന് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി ഉത്തര്‍പ്രദേശ് സര്‍ക്കാര്‍. സംസ്ഥാനത്ത് രാത്രി ഏഴ് മണിക്ക് ശേഷമുള്ള ഷിഫ്റ്റില്‍ സ്ത്രീകളെ ജോലി ചെയ്യിക്കരുതെന്ന് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് അറിയിച്ചു.

ഉത്തര്‍പ്രദേശില്‍ ഇനി മുതല്‍ ഒരു ഫാക്ടറിയിലും രാത്രി ഏഴ് മണി മുതല്‍ രാവിലെ ആറ് മണി വരെ സ്ത്രീകളെ ജോലി ചെയ്യാനായി നിര്‍ബന്ധിക്കാന്‍ കഴിയില്ല. ഈ സമയങ്ങളില്‍ സ്ത്രീകളെക്കൊണ്ട് ജോലി ചെയ്യിപ്പിക്കണമെങ്കില്‍ അവരുടെ രേഖാമൂലമുള്ള സമ്മതം കരസ്ഥമാക്കിയിരിക്കണം.

ഇത്തരത്തില്‍ രാത്രി സമയത്ത് ജോലി ചെയ്യുന്ന സ്ത്രീകള്‍ക്ക് ജോലി സ്ഥലത്തേയ്ക്കും തിരിച്ചും സൗജന്യമായി വാഹന സൗകര്യം ഏര്‍പ്പെടുത്തണം. ഭക്ഷണവും സൗജന്യമായി തന്നെ നല്‍കണം. ഇവരുടെ സുരക്ഷയ്ക്ക് മതിയായ മേല്‍നോട്ടവും ഏര്‍പ്പെടുത്തണം. രാത്രി കാലങ്ങളില്‍ ജോലി ചെയ്യാന്‍ വിസമ്മതിച്ചു എന്ന കാരണത്താല്‍ ഒരു സ്ത്രീയേയും ജോലിയില്‍ നിന്ന് പിരിച്ചുവിടരുതെന്നും ഉത്തരവില്‍ വ്യക്തമാക്കുന്നു.

രാത്രികാലങ്ങളിലെ ജോലിയ്ക്കായി ശുചിമുറികള്‍, വസ്ത്രം മാറാനുള്ള മുറികള്‍ എന്നിവ ഒരുക്കണം. കുടിവെള്ളവും നല്‍കണം. കുറഞ്ഞത് നാല് സ്ത്രീകളെങ്കിലും ഒരുമിച്ച് ഒരേ സ്ഥലത്ത് ജോലി ചെയ്യുന്ന രീതിയിലായിരിക്കണം രാത്രികാലങ്ങളിലെ ഷിഫ്റ്റ് ക്രമീകരിക്കാന്‍. കൂടാതെ ലൈംഗികാതിക്രമങ്ങള്‍ തടയാന്‍ ഉചിതമായ നടപടികള്‍ സ്വീകരിക്കണമെന്നും ഉത്തരവില്‍ വ്യക്തമാക്കുന്നുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *