കുന്ദമംഗലം : കുന്ദമംഗലത്ത് വ്യാപാര മേള നടന്നിട്ട് 2 മാസം. വ്യാപാര മേളയുടെ അവശിഷ്ടം ഇതുവരെ നീക്കം ചെയ്തില്ല ഇതോടെ ദുരിതത്തിലായി പ്രദേശവാസികൾ. കുന്ദമംഗലം പഞ്ചായത്തിന്റെ അനുമതിയോടെയാണ് മേള നടന്നത്.

വയനാട് റോഡിൽ ബി.എസ്.എൻ.എൽ ഓഫിസിന് തൊട്ടടുത്ത് റോഡരികിലെ മേള നടന്ന പറമ്പിലാണ് മേളക്കാര്‍ ഉപയോഗിച്ച പ്ലാസ്റ്റിക് പൊതികളും ഭക്ഷണാവശിഷ്ടങ്ങളും തള്ളിയത്. മേളക്ക് ഉപയോഗിച്ച ഷെഡിന്റെ ബാക്കി വന്ന പ്ലാസ്റ്റിക് ഷീറ്റുകളും മറ്റും കെട്ടിക്കിടക്കുന്ന വെള്ളത്തിലാണ് ഉപേക്ഷിച്ചത്.
മഴ തുടങ്ങിയതോടെ പറമ്പിൽ വെള്ളം കെട്ടി നിൽക്കുകയാണ്.

രാത്രിയിലും പുലർച്ചെയും ഉറക്കമിളച്ചിരുന്നു കൊതുകിനെ തുരത്തേണ്ട അവസ്ഥയിലാണു നാട്ടുകാർ. കൊതുകുതിരികൾ കത്തിച്ചിട്ടും ഫലമില്ല. തുടർച്ചയായ മഴ മൂലം കൊതുകുശല്യം രൂക്ഷമാണ്. തീരമേഖലകളിൽ ഉൾപ്പെടെ വലിയ പ്രതിസന്ധിയാണ്. ചെറിയ ഇനം കൊതുകുകളാണു കൂടുതലെന്നു പ്രദേശവാസികൾ പറയുന്നു.ഡെങ്കിപ്പനി, വൈറല്‍ പനികൾ തുടങ്ങിയതിന്റെ ഭീഷണിയും ഉയർന്നിട്ടുണ്ട്.

പഞ്ചായത്തിൽ നിന്ന് 45 ദിവസത്തേക്ക് അനുമതി വാങ്ങിയാണ് ഇവിടെ വ്യാപാര മേള സംഘടിപ്പിച്ചത്. ഇതിനു വേണ്ട തുകയും പഞ്ചായത്തിൽ അടച്ചിട്ടുണ്ട്. എന്നാൽ പഞ്ചായത്തിലെ കടകളിൽ നിന്ന് ഹരിത കർമസേനക്കാർ മാലിന്യം ശേഖരിക്കുന്നുണ്ടെങ്കിലും മേളക്കാർ ഇവർക്ക് നൽകാതെ മാലിന്യം പറമ്പിൽ തള്ളി പോവുകയായിരുന്നു.

ഇവർക്കെതിരെ കർശന നടപ്പടി സ്വീകരിക്കാൻ പഞ്ചായത്ത് തയ്യാറാവണമെന്ന് കുന്ദമംഗലം പഞ്ചായത്ത് മുസ്‌ലിം ലീഗ് കമ്മറ്റി യോഗം ആവശ്യപ്പെട്ടു. പഞ്ചായത്ത് കമ്മിറ്റി പ്രസിഡൻ്റ് അരിയിൽ മൊയ്തീൻ ഹാജി അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി എം. ബാബുമോൻ, സി. അബ്ദുൽ ഗഫൂർ, യു.സി. മൊയ്തീൻ കോയ, പി. അബുഹാജി, കെ. ബഷീർ, ഷിഹാബ് പൈങ്ങോട്ടുപുറം, സി.പി. ശിഹാബ് എന്നിവർ സംസാരിച്ചു

Leave a Reply

Your email address will not be published. Required fields are marked *