ശബരിമല സ്വര്‍ണ്ണക്കൊള്ളയില്‍ പ്രതികളായ ഉണ്ണികൃഷ്ണന്‍ പോറ്റിയെയും മുരാരി ബാബുവിനെയും ഒരുമിച്ചിരുത്തിയുള്ള ചോദ്യം ചെയ്യല്‍ തുടരും. ഇരുവരെയും ഒരുമിച്ച് ശബരിമലയില്‍ തെളിവെടുപ്പിന് കൊണ്ടുപോകാനാണ് പ്രത്യേക അന്വേഷണ സംഘത്തിന്റെ ആലോചന. നാളെ ഉണ്ണികൃഷ്ണന്‍ പോറ്റി യുടെ കസ്റ്റഡി കാലാവധി അവസാനിക്കാനിരിക്കെ കസ്റ്റഡി നീട്ടി ചോദിക്കാനാണ് പ്രത്യേക അന്വേഷണസംഘത്തിന്റെ നീക്കം.

അതിനുശേഷം ആകും പ്രതി പട്ടികയില്‍ ഉള്ള മറ്റ് പ്രതികളിലേക്ക് പ്രത്യേക അന്വേഷണ സംഘം കടക്കുക. അതേസമയം ഗോവര്‍ധന്‍ , നരേഷ് എന്നിവരുടെ സാമ്പത്തിക ഇടപാടുകളില്‍ കൂടുതല്‍ രേഖകള്‍ എസ് ഐ ടി ശേഖരിച്ചു.

ശബരിമലയിലെ ദ്വാരപാലകശില്പങ്ങളിലെ സ്വര്‍ണ്ണപ്പാളികളിലെ സ്വര്‍ണ്ണം ഉണ്ണികൃഷ്ണന്‍ പോറ്റിയും സംഘവും ഉരുക്കിയെന്ന് ദേവസ്വം വിജിലന്‍സ് കണ്ടെത്തിയിരുന്നു. ഈ സ്വര്‍ണ്ണം എന്തു ചെയ്തു എന്ന ചോദ്യത്തിനുള്ള ഉത്തരമാണ് പ്രത്യേക അന്വേഷണ സംഘം കണ്ടെത്തിയത്.

ഉണ്ണികൃഷ്ണന്‍ പോറ്റി കൈക്കലാക്കിയ സ്വര്‍ണം ബെല്ലാരിയിലെ ഗോവര്‍ദ്ധന്‍ എന്ന സ്വര്‍ണ വ്യാപാരിക്ക് വിറ്റതായാണ് എസ് ഐ ടി കണ്ടെത്തല്‍. ഇതിന്റെ അടിസ്ഥാനത്തില്‍ പ്രത്യേക അന്വേഷണസംഘം ഗോവര്‍ധനെ കണ്ടെത്തി മൊഴി രേഖപ്പെടുത്തിയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *