കോഴിക്കോട്: മന്ത്രി എ കെ ശശീന്ദ്രനെതിരെ പ്രമേയം. കോഴിക്കോട്ടെ 13 മണ്ഡലം കമ്മിറ്റികളില്‍ പത്തിടത്തും പ്രമേയം പാസാക്കി. നിയമസഭ തെരഞ്ഞെടുപ്പില്‍ മത്സരിക്കരുതെന്നാണ് ആവശ്യം. എട്ടു തവണ മത്സരിക്കുകയും രണ്ടു തവണ മന്ത്രിയാവുകയും ചെയ്തു. ഇനി പിന്‍വാങ്ങണമെന്നാണ് ആവശ്യം. മത്സരിക്കുന്നതില്‍ ജില്ലാ കമ്മിറ്റിയില്‍ ഭിന്നത നില നില്‍ക്കുന്നതിനിടെയാണ് മണ്ഡലം കമ്മിറ്റികളുടെ പ്രമേയം.
ശശീന്ദ്രന് നിയമസഭ തെരഞ്ഞെടുപ്പില്‍ മത്സരിക്കാതെ മാറിനില്‍ക്കണമെന്ന് എന്‍സിപി കോഴിക്കോട് ജില്ല അധ്യക്ഷന്‍ മുക്കം മുഹമ്മദ് നേരത്തെ ആവശ്യപ്പെട്ടിരുന്നു. മത്സരിക്കുന്ന കാര്യം പാര്‍ട്ടി ദേശീയ നേതൃത്വം തീരുമാനിക്കുമെന്നായിരുന്നു എ കെ ശശീന്ദ്രന് മറുപടി പറഞ്ഞത്.
1980-ൽ കണ്ണൂരിലെ പെരിങ്ങളത്ത് നിന്ന് കോൺഗ്രസ് ടിക്കറ്റിൽ തുടങ്ങിയതാണ് ശശീന്ദ്രന്റെ നിയമസഭാ യാത്ര. പിന്നീട് എടക്കാട്, ബാലുശ്ശേരി മണ്ഡലങ്ങളിലൂടെ എലത്തൂരിലെത്തിയ അദ്ദേഹം അവിടെ ഹാട്രിക് വിജയവുമായാണ് നിൽക്കുന്നത്. ഇടയ്ക്ക് വിവാദങ്ങളെത്തുടർന്ന് മന്ത്രിസ്ഥാനം രാജിവെക്കേണ്ടി വന്ന ചരിത്രവും അദ്ദേഹത്തിനുണ്ട്.
