രാഹുല്‍ ഗാന്ധിക്കെതിരെ അശ്ളീല പരാമർശം നടത്തിയ മുന്‍ എംപി ജോയ്സ്‍ ജോര്‍ജിനെ തിരുത്തി മുഖ്യമന്ത്രി പിണറായി വിജയന്‍. ആരെയും വ്യക്തിപരമായി ആക്രമിക്കാറില്ല. രാഹുല്‍ഗാന്ധിയെ വ്യക്തിപരമായി ആക്ഷേപിക്കുന്നത് ഞങ്ങള്‍ ഇടതുപക്ഷം സ്വീകരിക്കുന്ന നയമല്ല . രാഷ്ട്രീയമായി അദ്ദേഹത്തെ എതിര്‍ക്കേണ്ട കാര്യങ്ങള്‍ എതിര്‍ക്കും. മറ്റു തരത്തില്‍ ഞങ്ങള്‍ സാധാരണ സ്വീകരിക്കാറില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. കാസര്‍കോട് മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടിയായാണ് മുഖ്യമന്ത്രി നിലപാട് വിശദീകരിച്ചത്.
രാഹുല്‍ വിദ്യാര്‍ത്ഥിനികളുമായി സംവദിക്കുന്നതിനെക്കുറിച്ച് മോശം രീതിയിലായിരുന്നു മുന്‍ എംപി പരാമര്‍ശം നടത്തിയത്. ഇടുക്കി ഇരട്ടയാറിലായിരുന്നു വിവാദ പരാമര്‍ശം.
അതേസമയം ജോയ്സിനെ പിന്തുണച്ച് അദ്ദേഹത്തോടൊപ്പം വേദിയിലുണ്ടായിരുന്ന എം എം മണി രംഗത്തെത്തി. ജോയ്സ് സ്ത്രീ വിരുദ്ധ പരമാർശം നടത്തിയിട്ടില്ലെന്നും രാഹുലിനെ വിമർശിക്കുക മാത്രമാണുണ്ടായതെന്നുമായിരുന്നു എം എം മണിയുടെ പ്രതികരണം. കോൺഗ്രസ് അനാവശ്യ വിവാദമുണ്ടാക്കി വോട്ട് പിടിക്കാൻ ശ്രമിക്കുകയാണെന്നും എം എം മണി കൂട്ടിച്ചേർത്തു.
